4
യിസ്രായേലിനെതിരെ കുറ്റാരോപണം
1 യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ;
യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്;
ദേശത്ത് സത്യവും ദയയും ഇല്ല,
ദൈവപരിജ്ഞാനവുമില്ല.
2 അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു;
കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു;
വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു;
രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു.
3 അതുകൊണ്ട് ദേശം ദുഃഖിക്കുന്നു;
അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും
ആകാശത്തിലെ പറവകളും തളർന്നുപോകുന്നു;
സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
4 എങ്കിലും ആരും തർക്കിക്കരുത്;
ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്;
നിന്‍റെ ജനമോ, പുരോഹിതനോട്
തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
5 അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും;
പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും;
നിന്‍റെ അമ്മയെ ഞാൻ നശിപ്പിക്കും.
6 പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു;
പരിജ്ഞാനം ത്യജിച്ചതുകൊണ്ട്
നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും;
നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട്
ഞാനും നിന്‍റെ മക്കളെ മറക്കും.
7 അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു;
ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും.
8 അവർ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു;
ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.
9 ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും.
ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച്
അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും.
10 അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല;
അവർ പരസംഗം ചെയ്താലും പെരുകുകയില്ല;
യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ.
11 പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും
ബുദ്ധിയെ കെടുത്തിക്കളയുന്നു.
12 എന്‍റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു;
അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു;
പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു;
അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു.
13 അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു;
കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്‍റെയും പുന്നയുടെയും ആലിന്‍റെയും കീഴിൽ ധൂപം കാട്ടുന്നു;
അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു;
നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു.
14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും
നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല;
നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും
ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ;
ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
15 യിസ്രായേലേ, നീ പരസംഗം ചെയ്താലും,
യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ;
നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്;
ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്;
യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്.
16 യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ
യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
17 എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു;
അവനെ വിട്ടുകളയുക.
18 മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും;
അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു.
19 കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു.
അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.