13
ബാബേലിനെതിരേയുള്ള പ്രവചനം
1 ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:
2 മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ;
അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു
ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ.
3 ഞാൻ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു,
എന്‍റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ
ഞാൻ എന്‍റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.
4 ബഹുജനത്തിന്‍റെ ഘോഷംപോലെ
പർവ്വതങ്ങളിൽ പുരുഷാരത്തിന്‍റെ ഒരു ഘോഷം!
കൂടിയിരിക്കുന്ന ജനതകളുടെ രാജ്യങ്ങളുടെ ആരവം!
സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ ഒന്നിച്ചുകൂട്ടുന്നു.
5 അവര്‍ ദൂരദേശത്തുനിന്നും
ആകാശത്തിന്‍റെ അറ്റത്തുനിന്നും
യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും
ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ വരുന്നു.
6 യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ;
അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു.
7 അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും;
സകലഹൃദയവും ഉരുകിപ്പോകും.
8 അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്ക് പിടിപെടും;
നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും;
അവർ അന്യോന്യം തുറിച്ചുനോക്കും;
അവരുടെ മുഖം ജ്വലിച്ചിരിക്കും.
9 ദേശത്തെ ശൂന്യമാക്കുവാനും
പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും
യഹോവയുടെ ദിവസം ക്രൂരമായി
ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു.
10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശം തരുകയില്ല;
സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും;
ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.
11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും
ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും;
അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും;
ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
12 ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും
ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും.
13 അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും;
സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും
അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും
ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും;
14 ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും
ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും
അവർ ഓരോരുത്തൻ അവനവന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് തിരിയും;
ഓരോരുത്തൻ അവനവന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.
15 കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും;
പിടിപെടുന്നവനെല്ലാം വാളാൽ വീഴും.
16 അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും;
അവരുടെ വീടുകളെ കൊള്ളയിടും;
അവരുടെ ഭാര്യമാരെ അപമാനിക്കും.
17 ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും;
അവർ വെള്ളിയെ കാര്യമാക്കുകയില്ല;
പൊന്നിൽ അവർക്ക് താത്പര്യവുമില്ല.
18 അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും;
ഗർഭഫലത്തോട് അവർക്ക് കരുണ തോന്നുകയില്ല;
പൈതങ്ങളെയും അവർ ആദരിക്കുകയില്ല.
19 രാജ്യങ്ങളുടെ മഹത്ത്വവും
കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ,
ദൈവം സൊദോമിനെയും ഗൊമോറയെയും
മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും.
20 അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല;
തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല;
അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല;
ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
21 മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും;
അവരുടെ വീടുകളിൽ മൂങ്ങാ നിറയും;
ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും;
ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും.
22 അവരുടെ അരമനകളിൽ ചെന്നായ്ക്കളും
അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓരിയിടും;
അതിന്‍റെ സമയം അടുത്തിരിക്കുന്നു;
അതിന്‍റെ കാലം ദീർഘിച്ചുപോവുകയുമില്ല.