20
മിസ്രയീമിനും കൂശിനും എതിരെയുള്ള പ്രവചനം
അശ്ശൂർ രാജാവായ സർഗ്ഗോന്‍റെ കല്പനപ്രകാരം സേനാപതി* അസ്തോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധം ചെയ്തു അതിനെ പിടിച്ച വർഷം, ആ കാലത്തുതന്നെ, യഹോവ ആമോസിന്‍റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്‍റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്ന് ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്‍റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ, അശ്ശൂർ രാജാവ് മിസ്രയീമില്‍ നിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും. അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും. ഈ കടല്ക്കരയിലെ നിവാസികൾ അന്നു: ‘അശ്ശൂർരാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും.”
* 20:1 സേനാപതി തര്‍ത്താന്‍