35
വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം
 
മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും;
നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും.
അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും;
ലെബാനോന്‍റെ മഹത്ത്വവും
കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും;
അവർ യഹോവയുടെ മഹത്ത്വവും
നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും.
 
തളർന്ന കൈകളെ ബലപ്പെടുത്തുവിൻ;
കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കുവിൻ.
മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ,
ഭയപ്പെടണ്ടാ; ഇതാ, നിങ്ങളുടെ ദൈവം!
പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു!
അവൻ വന്നു നിങ്ങളെ രക്ഷിക്കും” എന്നു പറയുവിൻ.
 
അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും;
ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല.
അന്നു മുടന്തൻ മാനിനെപ്പോലെ ചാടും;
ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും;
മരുഭൂമിയിൽ വെള്ളവും
നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
മരീചിക ഒരു പൊയ്കയായും
വരണ്ടനിലം നീരുറവുകളായും തീരും,
കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ,
പുല്ലും ഓടയും* ഞാങ്ങണയും വളരും.
 
അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും;
അതിന് വിശുദ്ധവഴി എന്നു പേരാകും;
ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല;
അവൻ അവരോടുകൂടി ഇരിക്കും;
വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല.
ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല;
ഒരു ദുഷ്ടമൃഗവും അവിടെ കയറി വരുകയില്ല;
ആ വകയെ അവിടെ കാണുകയില്ല;
വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.
10 അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി
ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും;
നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും;
അവർ ആനന്ദവും സന്തോഷവും പ്രാപിക്കും;
ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.
 
* 35:7 ഓട നദിയരികെ വളരുന്ന ഒരുതരം സസ്യം.