56
സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എന്‍റെ രക്ഷ വരുവാനും എന്‍റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കുകയാൽ
ന്യായം പ്രമാണിച്ചു നീതി പ്രവർത്തിക്കുവിൻ.
2 ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു
ദോഷം ചെയ്യാത്തവിധം തന്‍റെ കൈ സൂക്ഷിച്ചുംകൊണ്ട്
ഇതു ചെയ്യുന്ന മർത്യനും
ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.”
3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ;
“യഹോവ എന്നെ തന്‍റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും” എന്നു പറയരുത്;
ഷണ്ഡനും: “ഞാൻ ഒരു ഉണങ്ങിയ വൃക്ഷം” എന്നു പറയരുത്.
4 “എന്‍റെ ശബ്ബത്ത് ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും
എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോടു
യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു:
5 ഞാൻ അവർക്ക് എന്‍റെ ആലയത്തിലും
എന്‍റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായ ഒരു സ്ഥലവും നാമവും കൊടുക്കും;
ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നെ
ഞാൻ അവർക്ക് കൊടുക്കും.”
6 യഹോവയെ സേവിച്ച്, അവന്‍റെ നാമത്തെ സ്നേഹിച്ച്,
അവന്‍റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ,
“ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും
എന്‍റെ നിയമം പ്രമാണിച്ചു നടക്കുകയും ചെയ്യുന്നവരെ
എല്ലാവരെയും തന്നെ,
7 ഞാൻ എന്‍റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്,
എന്‍റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും;
അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും
എന്‍റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും;
എന്‍റെ ആലയം സകലജനതകൾക്കും ഉള്ള
പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
8 ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ,
‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’ ” എന്നു
യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്ന
ദൈവമായ യഹോവയുടെ അരുളപ്പാടു.
ദുഷ്ടനേതാക്കൾക്കുള്ള താക്കീത്
9 വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവയേ,
വന്ന് തിന്നുകൊള്ളുവിൻ.
10 അവന്‍റെ കാവല്ക്കാർ കുരുടന്മാർ;
അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ,
അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ;
അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.
11 ഈ നായ്‌ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ;
ഈ ഇടയന്മാരോ സൂക്ഷിക്കുവാൻ അറിയാത്തവർ;
അവരെല്ലാവരും ഒട്ടൊഴിയാതെ അവനവന്‍റെ വഴിക്കും
ഓരോരുത്തൻ അവനവന്‍റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു.
12 “വരുവിൻ: ഞാൻ പോയി വീഞ്ഞുകൊണ്ടുവരാം;
നമുക്കു മദ്യം കുടിക്കാം;
ഇന്നത്തെപ്പോലെ നാളെയും സമൃദ്ധിയിൽ തന്നെ”
എന്നു അവർ പറയുന്നു.