45
ബാരാക്കിനെ ഒരു സന്ദേശം
യോശീയാവിന്‍റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ, നേര്യാവിൻ്റെ മകനായ ബാരൂക്ക് ഈ വചനങ്ങൾ യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോട് പറഞ്ഞ വചനം എന്തെന്നാൽ: “ബാരൂക്കേ, നിന്നോട് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ എന്‍റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; എനിക്ക് അയ്യോ കഷ്ടം! ഞാൻ എന്‍റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല’ എന്നു നീ പറയുന്നുവല്ലോ.
“ഞാൻ പണിതത് ഞാൻ തന്നെ ഇടിച്ചുകളയുന്നു; ഞാൻ നട്ടത് ഞാൻ തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ. എന്നാൽ നീ നിനക്കായിട്ട് വലിയ കാര്യങ്ങൾ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാൻ സർവ്വജഡത്തിനും അനർത്ഥം വരുത്തും” എന്നു യഹോവയുടെ അരുളപ്പാട്; “എങ്കിലും നീ പോകുന്ന എല്ലാ സ്ഥലത്തും ഒരു കൊള്ളപോലെ ഞാൻ നിന്‍റെ ജീവനെ നിനക്കു തരും എന്നിങ്ങനെ നീ അവനോടു പറയേണം” എന്നു യഹോവ അരുളിച്ചെയ്യുന്നു.