4
യഹോവയുടെ പർവതം
1 വരും കാലങ്ങളില്‍ യഹോവയുടെ ആലയം ഉള്ള പർവ്വതം
പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും
കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും;
ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും.
2 അനേകം വംശങ്ങളും ചെന്നു:
“വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും
യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം;
അവിടുന്ന് നമുക്ക് തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും
നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും”
എന്നു പറയും.
സീയോനിൽനിന്ന് ഉപദേശവും
യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
3 അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ
ന്യായം വിധിക്കുകയും
ബഹുവംശങ്ങൾക്ക് ദൂരത്തോളം
വിധി കല്പിക്കുകയും ചെയ്യും;
അവർ തങ്ങളുടെ വാളുകളെ കലപ്പകളായും
കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;
ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല;
അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല.
4 അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും
അത്തിവൃക്ഷത്തിന്‍റെ കീഴിലും പാർക്കും;
ആരും അവരെ ഭയപ്പെടുത്തുകയില്ല;
സൈന്യങ്ങളുടെ യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു.
5 സകലജനതകളും
തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ;
നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ
എന്നും എന്നേക്കും നടക്കും.
6 “ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും
ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും
7 മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും
അകന്നുപോയതിനെ മഹാജനതയാക്കുകയും
യഹോവ സീയോൻ പർവ്വതത്തിൽ
ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും”
എന്നു യഹോവയുടെ അരുളപ്പാട്.
8 “നീയോ, ഏദെർ ഗോപുരമേ,
സീയോൻപുത്രിയുടെ ഗിരിയേ നിനക്കു വരും,
പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ,
നിനക്കു വരും.”
യഹോവയുടെ പദ്ധതി
9 നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്?
നിന്‍റെ അകത്ത് രാജാവില്ലയോ?
നിന്‍റെ മന്ത്രി നശിച്ചുപോയോ?
ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്ക് വേദനപിടിക്കുന്നത് എന്ത്?
10 സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ
വേദനപ്പെട്ട് പ്രസവിക്കുക;
ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്തു
ബാബേലിലേക്കു പോകേണ്ടിവരും;
അവിടെവച്ച് നീ വിടുവിക്കപ്പെടും;
അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും.
11 ‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന്
അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന
അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു.
12 എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല;
അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല;
കറ്റകൾ പോലെ അവിടുന്ന്
അവരെ കളത്തിൽ കൂട്ടുമല്ലോ.
13 “സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക;
ഞാൻ നിന്‍റെ കൊമ്പിനെ ഇരിമ്പും
നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും;
നീ അനേകജനതകളെ തകർത്തുകളയുകയും
അവരുടെ ലാഭം യഹോവയ്ക്കും
അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും
നിവേദിക്കുകയും ചെയ്യും.”