6
യിസ്രായേലിനു വിരോധമായി യഹോവയുടെ വ്യവഹാരം
1 യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ;
“നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക;
കുന്നുകൾ നിന്‍റെ വാക്ക് കേൾക്കട്ടെ.”
2 പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ,
യഹോവയുടെ വ്യവഹാരം കേൾക്കുവിൻ!
യഹോവയ്ക്ക് തന്‍റെ ജനത്തോട്
ഒരു വ്യവഹാരം ഉണ്ട്;
അവിടുന്ന് യിസ്രായേലിനോട് വാദിക്കും.
3 “എന്‍റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു?
എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു?
എനിക്ക് വിരോധമായി സാക്ഷീകരിക്കുക.
4 ഞാൻ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്,
അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്,
മോശെയെയും അഹരോനെയും മിര്യാമിനെയും
നിന്‍റെ മുമ്പിൽ അയച്ചു.
5 എന്‍റെ ജനമേ, നിങ്ങൾ യഹോവയുടെ
നീതിപ്രവൃത്തികളെ അറിയേണ്ടതിന്,
മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും,
ബെയോരിന്‍റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും,
ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക.”
6 യഹോവയുടെ സന്നിധിയിൽ ചെന്നു,
അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടതിന്
ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?
ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ്
പ്രായമുള്ള കാളക്കിടാക്കളോടും കൂടി
അവിടുത്തെ സന്നിധിയിൽ ചെല്ലണമോ?
7 ആയിരം ആയിരം ആട്ടുകൊറ്റനിലും
പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ?
എന്‍റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്‍റെ ആദ്യജാതനെയും,
ഞാൻ ചെയ്ത പാപത്തിന് വേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കണമോ?
8 മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു:
ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും
നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും
അല്ലാതെ എന്താകുന്നു
യഹോവ നിന്നോട് ചോദിക്കുന്നത്?
യിസ്രായേലിന്‍റെ കുറ്റവും ശിക്ഷയും
9 കേട്ടോ യഹോവ പട്ടണത്തോട് വിളിച്ചു പറയുന്നത്;
അങ്ങേയുടെ നാമത്തെ ഭയപ്പെടുന്നത് ജ്ഞാനം ആകുന്നു;
“വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുവിൻ.”
10 ദുഷ്ടന്‍റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും
ശാപകരമായ കള്ളയളവും ഉണ്ടോ?
11 കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ
ഞാൻ നിർമ്മലനായി എണ്ണുമോ?
12 അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു;
അതിന്‍റെ നിവാസികൾ വ്യാജം സംസാരിക്കുന്നു;
അവരുടെ നാവ് ചതിവുള്ളതു തന്നെ;
13 “ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും;
നിന്‍റെ പാപങ്ങൾ നിമിത്തം നിന്നെ ശൂന്യമാക്കും.
14 നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല;
നീ നീക്കിവക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും;
നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.
15 നീ വിതയ്ക്കും, കൊയ്യുകയില്ല;
നീ ഒലിവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല;
മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞ് കുടിക്കുകയില്ലതാനും.
16 ഞാൻ നിന്നെ ശൂന്യവും നിന്‍റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും,
നിങ്ങൾ എന്‍റെ ജനത്തിന്‍റെ നിന്ദവഹിക്കേണ്ടതിനും,
ഒമ്രിയുടെ ചട്ടങ്ങളും ആഹാബ് ഗൃഹത്തിന്‍റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു;
അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു.”