10
ശലോമോന്‍റെ സദൃശവാക്യങ്ങൾ
ശലോമോന്‍റെ സദൃശവാക്യങ്ങൾ:
 
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു.
 
ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല;
നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
 
യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;
ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു.
 
മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു;
ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
 
വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ;
കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ.
 
നീതിമാന്‍റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.
 
നീതിമാന്‍റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്;
ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും.
 
ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു;
വിവേകശൂന്യനായ ഭോഷനോ വീണുപോകും.
 
നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;
നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും.
 
10 കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു;
തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
 
11 നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു.
എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു.
 
12 പക വഴക്കുകൾക്ക് കാരണം ആകുന്നു;
സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
 
13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്;
ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും.
 
14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;
ഭോഷന്‍റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.
 
15 ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം;
എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.
 
16 നീതിമാന്‍റെ സമ്പാദ്യം ജീവഹേതുവും
ദുഷ്ടന്‍റെ ആദായം പാപകാരണവും ആകുന്നു.
 
17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;
ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു;
 
18 പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ;
ഏഷണി പറയുന്നവൻ ഭോഷൻ.
 
19 വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല;
അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
 
20 നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി;
ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
 
21 നീതിമാന്‍റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും;
ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
 
22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;
അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.
 
23 ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു;
വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.
 
24 ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും;
നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
 
25 ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;
നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
 
26 ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ,
അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്.
 
27 യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു;
ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും.
 
28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;
ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും.
 
29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം;
ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.
 
30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;
ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.
 
31 നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു;
വക്രതയുള്ള നാവ് ഛേദിക്കപ്പെടും.
 
32 നീതിമാന്‍റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു;
ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.