101
രാജാവിന്‍റെ പ്രതിജ്ഞ
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
 
ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും;
യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും.
ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും;
എപ്പോൾ അങ്ങ് എന്‍റെ അടുക്കൽ വരും?
ഞാൻ എന്‍റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
 
ഞാൻ ഒരു നീചകാര്യവും എന്‍റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല;
ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു;
ഞാൻ അതിൽ പങ്കുചേരുകയില്ല.
വക്രഹൃദയം എന്നോട് അകന്നിരിക്കും;
ദുഷ്ടത ഞാൻ അറിയുകയില്ല.
 
കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും;
ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
 
ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന്
എന്‍റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു;
നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
 
വഞ്ചനചെയ്യുന്നവൻ എന്‍റെ വീട്ടിൽ വസിക്കുകയില്ല;
ഭോഷ്ക് പറയുന്നവൻ എന്‍റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.
 
യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയുംവരെ
ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.