114
യിസ്രായേൽ മിസ്രയീമിൽനിന്നും പുറപ്പെട്ടപ്പോൾ
1 യിസ്രായേൽ മിസ്രയീമിൽനിന്നും
യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2 യെഹൂദാ കർത്താവിന്‍റെ വിശുദ്ധമന്ദിരവും
യിസ്രായേൽ കർത്താവിന്‍റെ ആധിപത്യദേശവുമായിത്തീർന്നു.
3 സമുദ്രം അത് കണ്ടു ഓടിപ്പോയി;
യോർദ്ദാൻ പിൻവാങ്ങി.
4 പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
5 സമുദ്രമേ, നീ ഓടുന്നതെന്ത്?
യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?
6 പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?
7 ഭൂമിയേ, നീ കർത്താവിന്‍റെ സന്നിധിയിൽ,
യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്കുക.
8 അവൻ പാറയെ ജലതടാകവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.