63
ദൈവസന്നിധിയിൽ ആശ്വാസവും ഉറപ്പും
ദാവീദിന്‍റെ ഒരു സങ്കീർത്തനം; ദാവീദ് യെഹൂദാമരുഭൂമിയിൽ ഇരിക്കുന്നകാലത്ത് എഴുതിയത്.
 
ദൈവമേ, അങ്ങ് എന്‍റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും;
വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്‍റെ ഉള്ളം അങ്ങേയ്ക്കായി ദാഹിക്കുന്നു;
എന്‍റെ ദേഹം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു.
അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ
ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു;
എന്‍റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.
എന്‍റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും;
തിരുനാമത്തിൽ ഞാൻ എന്‍റെ കൈകളെ മലർത്തും.
 
എന്‍റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും
രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ
എന്‍റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു;
എന്‍റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു.
അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ;
തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
എന്‍റെ ഉള്ളം അങ്ങേയോട് പറ്റിയിരിക്കുന്നു;
അങ്ങേയുടെ വലങ്കൈ എന്നെ താങ്ങുന്നു.
 
എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ
ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.
10 അവരെ വാളിന്‍റെ ശക്തിക്ക് ഏല്പിക്കും;
കുറുനരികൾക്ക് അവർ ഇരയായിത്തീരും.
11 എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും;
ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും;
എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.