96
രാജാധിരാജാവായ ദൈവം
 
യഹോവയ്ക്കു ഒരു പുതിയ പാട്ട് പാടുവിൻ;
സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ.
യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ;
നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ.
ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും
സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ.
യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു;
അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ;
യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും
ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
 
ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ;
മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.
യഹോവയ്ക്ക് അവിടുത്തെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ;
തിരുമുൽകാഴ്ചയുമായി അവിടുത്തെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ;
സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ.
 
10 “യഹോവ വാഴുന്നു;
ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു;
അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്നു ജനതകളുടെ ഇടയിൽ പറയുവിൻ.
11 ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും
സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.
12 വയലും അതിലുള്ള സകലവും ആഹ്ളാദിക്കട്ടെ;
അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും.
13 യഹോവയുടെ സന്നിധിയിൽ തന്നെ;
ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു;
കർത്താവ് ഭൂലോകത്തെ നീതിയോടും ജനതകളെ വിശ്വസ്തതയോടും കൂടി വിധിക്കും.