20
രബ്ബാ പിടിച്ചെടുക്കുന്നു
അടുത്ത വർഷം രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ നശിപ്പിച്ചു. അതിനുശേഷം രബ്ബായെ വളഞ്ഞു. ദാവീദ് യെരൂശലേമിൽ താമസിച്ചു. യോവാബ് രബ്ബായെ ആക്രമിച്ച് നശിപ്പിച്ചു.
ദാവീദ് അവരുടെ രാജാവിന്‍റെ കിരീടം അവന്‍റെ തലയിൽനിന്നു എടുത്തു; അതിന്‍റെ തൂക്കം ഒരു *താലന്തു പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അത് ദാവീദിന്‍റെ തലയിൽ വച്ചു; അവൻ ആ പട്ടണത്തിൽനിന്നു ധാരാളം കൊള്ളയും കൊണ്ടുപോന്നു. അവൻ അവിടുത്തെ ജനത്തെ പുറത്തു കൊണ്ടുവന്ന് ഈർച്ചവാളും ഇരുമ്പ് പാരയും കോടാലിയും കൊണ്ടുള്ള ജോലികൾക്കു നിയമിച്ചു; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
അതിന്‍റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.
പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്‍റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്‍റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്‍റെ കുന്തത്തണ്ട് നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ആയിരുന്നു.
വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്കും ആറുവിരൽ വീതവും ഓരോ കാലിനും ആറു വിരൽ വീതവും, ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു. അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്‍റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.
ഇവർ ഗത്തിൽ രാഫയ്ക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.
* 20:2 ഒരു താലന്തു - 33. 3 കി. ഗ്രാം 20:2 കൊള്ള - യുദ്ധം ചെയ്തു പിടിച്ചെടുത്ത സാധനങ്ങൾ 20:3 ഈർച്ചവാൾ - തടി അറക്കുന്ന വാൾ