8
നീ എന്‍റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!
ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു;
ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു.
അവള്‍* എനിക്ക് ഉപദേശം തരേണ്ടതിന്
ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;
സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിൻ ചാറും
ഞാൻ നിനക്കു കുടിക്കുവാൻ തരുമായിരുന്നു.
അവന്‍റെ ഇടങ്കൈ എന്‍റെ തലയിൻ കീഴെ ഇരിക്കട്ടെ;
അവന്‍റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
മണവാളന്‍
 
യെരൂശലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്
എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.
ഗീതം ആറ്
തോഴിമാർ
 
മരുഭൂമിയിൽനിന്ന് തന്‍റെ പ്രിയന്‍റെ മേൽ
ചാരിക്കൊണ്ട് വരുന്നോരിവൾ ആർ?
നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി;
അവിടെവച്ചല്ലയോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്;
അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്.
മണവാട്ടി
 
എന്നെ ഒരു മുദ്രമോതിരമായി നിന്‍റെ ഹൃദയത്തിന്മേലും
ഒരു മുദ്രമോതിരമായി നിന്‍റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ;
പ്രേമം മരണംപോലെ ബലമുള്ളതും
പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു;
അതിന്‍റെ ജ്വലനം അഗ്നിജ്വലനവും
ഒരു ദിവ്യജ്വാലയും തന്നെ.
ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല;
നദികൾ അതിനെ മുക്കിക്കളയുകയില്ല.
ഒരുവൻ തന്‍റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും
പ്രേമത്തിനു വേണ്ടി കൊടുത്താലും അത് നിന്ദ്യമായേക്കാം.
നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്;
അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല;
നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ
നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും?
അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ
ഒരു വെള്ളിമകുടം പണിയാമായിരുന്നു;
ഒരു വാതിൽ എങ്കിൽ
ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.
10 ഞാൻ മതിലും എന്‍റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;
എന്‍റെ പ്രിയന്‍റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു.
മണവാളന്‍
11 ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;
അതിന്‍റെ പാട്ടമായിട്ട്, ഓരോ വ്യക്തിയും
ആയിരം പണം§ വീതം കൊണ്ടുവരേണ്ടിയിരുന്നു.
12 എന്‍റെ സ്വന്തം മുന്തിരിത്തോട്ടം എന്‍റെ കൈവശം ഇരിക്കുന്നു;
ശലോമോനേ, നിനക്കു ആയിരവും
ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.
13 ഉദ്യാനനിവാസിനിയേ,
സഖിമാർ നിന്‍റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു;
അത് എന്നെയും കേൾപ്പിക്കേണമേ.
മണവാട്ടി
 
14 എന്‍റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.
* 8:2 അവള്‍ നീ 8:7 അത് നിന്ദ്യമായേക്കാം അവൻ നിന്ദിതനായേക്കാം 8:10 എന്‍റെ പ്രിയന്‍റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു ഞാന്‍ പ്രായപൂര്‍ത്തി ആയവളെന്നു പ്രിയന്‍ ചിന്തിക്കുന്നു. § 8:11 പണം ഒരു ഗ്രാമീണത്തൊഴിലാളിയുടെ ഒരു ദിവസത്തെ വേതനം