19
പൗലോസ് എഫേസോസിൽ
അപ്പൊല്ലോസ് കൊരിന്തിൽ ആയിരുന്നപ്പോൾ, പൗലോസ് ഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്ത് എഫേസോസിൽ എത്തിച്ചേർന്നു. അവിടെ ചില ശിഷ്യന്മാരെ കണ്ടുമുട്ടി. അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങൾ വിശ്വസിച്ചപ്പോൾ നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചുവോ?”
“ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല,” അവർ ഉത്തരം പറഞ്ഞു.
“എങ്കിൽ, നിങ്ങൾ സ്വീകരിച്ച സ്നാനം ഏതായിരുന്നു?” അദ്ദേഹം ചോദിച്ചു.
“അത് യോഹന്നാൻ നൽകിയ സ്നാനം ആയിരുന്നു,” അവർ ഉത്തരം പറഞ്ഞു.
അതിനു പൗലോസ്, “യോഹന്നാന്റെ സ്നാനം മാനസാന്തരസ്നാനമായിരുന്നു. തന്റെ പിന്നാലെ വരുന്നവനിൽ, അതായത്, യേശുവിൽ, വിശ്വസിക്കണമെന്ന് യോഹന്നാൻ ജനങ്ങളെ ഉപദേശിച്ചു” എന്നു പറഞ്ഞു. ഇതു മനസ്സിലാക്കിയ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റു. പൗലോസ് അവരുടെമേൽ കൈകൾ വെച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു; വിവിധ ഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവരെല്ലാംകൂടി പന്ത്രണ്ടോളംപേർ ആയിരുന്നു.
പൗലോസ് മൂന്നുമാസംവരെ അവിടെയുള്ള യെഹൂദപ്പള്ളിയിൽച്ചെന്ന് സധൈര്യം പ്രസംഗിക്കുകയും ജനങ്ങൾക്ക് പൂർണവിശ്വാസം വരത്തക്കവണ്ണം ദൈവരാജ്യത്തെക്കുറിച്ച് തർക്കിക്കുകയും ചെയ്തു. എന്നാൽ, ചിലർ വിശ്വസിക്കാതെ കഠിനഹൃദയരായി ഈ മാർഗത്തെ സമൂഹമധ്യേ നിന്ദിച്ചു. അതുകൊണ്ട് പൗലോസ് അവരെ വിട്ടിട്ട് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി ചർച്ചകൾ നടത്തി. 10 ഇത് രണ്ടുവർഷംവരെ തുടർന്നു. അതിന്റെ ഫലമായി ഏഷ്യാപ്രവിശ്യയിൽ താമസിച്ചിരുന്ന എല്ലാ യെഹൂദരും ഗ്രീക്കുകാരും കർത്താവിന്റെ വചനം കേൾക്കാനിടയായി.
11 ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു. 12 അദ്ദേഹത്തിന്റെ സ്പർശനമേറ്റ തൂവാലയും മേൽവസ്ത്രവും കൊണ്ടുവന്നു രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗങ്ങൾ സൗഖ്യമാകുകയും ദുരാത്മാക്കൾ വിട്ടുപോകുകയും ചെയ്തു.
13 ഭൂതോച്ചാടനം നടത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചിരുന്ന ചില യെഹൂദർ, ദുരാത്മാവു ബാധിച്ച ചിലരെ യേശുവിന്റെ നാമം ഉപയോഗിച്ചു സൗഖ്യമാക്കാൻ ശ്രമിച്ചു. “പൗലോസ് പ്രസംഗിക്കുന്ന കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ നിന്നോടു പുറത്തുപോകാൻ കൽപ്പിക്കുന്നു,” എന്നാണവർ പറഞ്ഞുവന്നത്. 14 ഒരു പുരോഹിതമുഖ്യനായ സ്കേവാ എന്ന യെഹൂദന്റെ ഏഴു പുത്രന്മാരായിരുന്നു ഇങ്ങനെ ചെയ്തത്. 15 ദുരാത്മാവ് അവരോട്, “യേശുവിനെ എനിക്കറിയാം, പൗലോസിനെയും എനിക്കറിയാം, എന്നാൽ നിങ്ങളാര്?” എന്നു ചോദിച്ചിട്ട്, 16 ദുരാത്മാവുണ്ടായിരുന്ന മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ കീഴടക്കി. അവർ നഗ്നരും മുറിവേറ്റവരുമായി വീട്ടിൽനിന്ന് പുറത്തേക്ക് ഓടിപ്പോകേണ്ടിവന്നു.
17 എഫേസോസിൽ വസിച്ചിരുന്ന യെഹൂദരും ഗ്രീക്കുകാരും ഇത് അറിഞ്ഞു. അവരെല്ലാവരും ഭയപ്പെട്ടു. കർത്താവായ യേശുവിന്റെ നാമം അത്യന്തം മഹത്ത്വപ്പെട്ടു. 18 വിശ്വസിച്ചവരിൽ പലരും വന്ന് തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു. 19 ക്ഷുദ്രപ്രയോഗം നടത്തിവന്നവർ തങ്ങളുടെ പുസ്തകച്ചുരുളുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ അഗ്നിക്കിരയാക്കി. ആ ചുരുളുകളുടെ വില കണക്കാക്കിയപ്പോൾ അതിന്റെ ആകെ തുക അൻപതിനായിരം ദ്രഹ്മയായിരുന്നു.* 20 ഇങ്ങനെ കർത്താവിന്റെ വചനം എല്ലായിടത്തും പ്രചരിക്കുകയും ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.
21 ഇവയെല്ലാം സംഭവിച്ചതിനുശേഷം പൗലോസ് മക്കദോന്യയിലും അഖായയിലുംകൂടി യാത്രചെയ്ത് ജെറുശലേമിലേക്ക് പോകാൻ മനസ്സിൽ തീരുമാനിച്ചു. “അവിടെച്ചെന്നതിനുശേഷം എനിക്കു റോമിലും പോകണം,” എന്ന് അദ്ദേഹം പറഞ്ഞു. 22 തന്റെ സഹായികളിൽ തിമോത്തിയോസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കദോന്യയിലേക്ക് അയച്ചിട്ട് അദ്ദേഹം കുറെക്കാലംകൂടി ഏഷ്യാപ്രവിശ്യയിൽ താമസിച്ചു.
എഫേസോസിലെ ലഹള
23 ആ കാലത്ത് ക്രിസ്തുമാർഗത്തിന്റെപേരിൽ വലിയ ലഹളയുണ്ടായി. 24 വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങൾ ഉണ്ടാക്കിയിരുന്ന ദെമേത്രിയൊസ് എന്ന വെള്ളിപ്പണിക്കാരൻ ശില്പികൾക്കു ധാരാളം തൊഴിൽ ലഭ്യമാക്കിയിരുന്നു. 25 അയാൾ അവരെയും അതേതൊഴിൽ ചെയ്തിരുന്ന മറ്റു പണിക്കാരെയും വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു, “സുഹൃത്തുക്കളേ, ഈ തൊഴിലിൽനിന്ന് നമുക്കു നല്ല ആദായം ലഭിക്കുന്നെന്ന് നിങ്ങൾക്കറിയാമല്ലോ! 26 എന്നാൽ, ഈ പൗലോസ് ഇവിടെ എഫേസോസിലും ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുമുള്ള ഒട്ടധികം ആളുകളോട്, ‘മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ ദൈവങ്ങളേ അല്ല’ എന്നു പറഞ്ഞ് അവരെ വശീകരിച്ച് വഴിതെറ്റിച്ചിരിക്കുന്നു. അത് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നല്ലോ. 27 നമ്മുടെ തൊഴിലിനുള്ള പ്രസക്തി നഷ്ടമാകുമെന്നുമാത്രമല്ല, മഹാദേവിയായ അർത്തെമിസിന്റെ ക്ഷേത്രം അപമാനിതമായിത്തീരും എന്ന അപകടംകൂടി ഇതിലുണ്ട്; ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുംമാത്രമല്ല, ലോകമെമ്പാടും ഭജിക്കപ്പെടുന്ന ഈ ദേവിയുടെ പ്രതാപം നഷ്ടപ്പെടാനും ഇതുമൂലം ഇടയാകും.”
28 ഇതു കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ചു. 29 പെട്ടെന്ന് പട്ടണംമുഴുവൻ സംഘർഷഭരിതമായി. മക്കദോന്യയിൽനിന്ന് പൗലോസിന്റെ സഹയാത്രികരായി വന്നിരുന്ന ഗായൊസിനെയും അരിസ്തർഹൊസിനെയും പിടിച്ചുകൊണ്ട് ജനങ്ങൾ മൈതാനത്തിലേക്ക് ഒരുമിച്ചു തള്ളിക്കയറി. 30 പൗലോസിനും ജനക്കൂട്ടത്തിലേക്കു ചെല്ലാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശിഷ്യന്മാർ അത് അനുവദിച്ചില്ല. 31 ഏഷ്യാപ്രവിശ്യയിലെ ചില അധികാരികളും പൗലോസിന്റെ സ്നേഹിതരുമായിരുന്ന ചിലർ, അദ്ദേഹം മൈതാനത്തിലേക്കു കടന്നുചെല്ലാൻ തുനിയരുതെന്നപേക്ഷിച്ചുകൊണ്ട് സന്ദേശം കൊടുത്തയച്ചു.
32 ജനക്കൂട്ടം ആകെ കലക്കത്തിലായി. ഒരുകൂട്ടർ ഒരുവിധത്തിലും മറ്റുചിലർ മറ്റുവിധത്തിലും ആർത്തുവിളിച്ചു. അവരിൽ മിക്കവർക്കും തങ്ങൾ വന്നുകൂടിയതെന്തിനെന്നുപോലും അറിഞ്ഞുകൂടായിരുന്നു. 33 യെഹൂദർ അലെക്സന്തറെ മുന്നിലേക്കു തള്ളിക്കൊണ്ടുവന്നു. ജനക്കൂട്ടത്തിൽ ചിലർ ഉച്ചത്തിൽ അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ജനത്തിനുമുമ്പിൽ ന്യായവാദം നടത്താൻ ആഗ്രഹിച്ചുകൊണ്ട് അയാൾ അവരോടു നിശ്ശബ്ദരായിരിക്കാൻ ആംഗ്യംകാട്ടി. 34 എന്നാൽ, അയാൾ ഒരു യെഹൂദനാണെന്നറിഞ്ഞപ്പോൾ അവരെല്ലാവരുംകൂടിച്ചേർന്ന്, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് രണ്ടുമണിക്കൂറോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
35 നഗരഗുമസ്തൻ ജനക്കൂട്ടത്തെ ശാന്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എഫേസോസ് നിവാസികളേ, എഫേസോസ് നഗരം മഹതിയായ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും സ്വർഗത്തിൽനിന്നു വീണ അർത്തെമിസ് പ്രതിമയുടെയും സംരക്ഷകയാണെന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമല്ലയോ? 36 ഈ വസ്തുതകൾ അനിഷേധ്യമായിരിക്കുന്ന സ്ഥിതിക്ക്, നിങ്ങൾ ശാന്തരായിരിക്കുകയും തിടുക്കത്തിൽ ഒന്നും ചെയ്യാതിരിക്കുകയും വേണം. 37 ഈ മനുഷ്യരെ നിങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നു; എന്നാൽ ഇവർ, ക്ഷേത്രങ്ങൾ കവർച്ചചെയ്യുകയോ നമ്മുടെ ദേവിയെ ദുഷിക്കുകയോ ചെയ്തിട്ടില്ല. 38 ദെമേത്രിയൊസിനും സഹശില്പികൾക്കും ആരുടെയെങ്കിലും നേർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, കോടതികൾ തുറന്നിട്ടുണ്ട്; അവിടെ ന്യായംവിധിക്കാൻ ഭരണാധികാരികളുമുണ്ട്. അവിടെ അവർക്ക് ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്. 39 കൂടുതലായി എന്തെങ്കിലും കാര്യം നിങ്ങൾക്കുള്ളപക്ഷം അത് ഒരു നിയമാനുസൃതസഭയിൽ പരിഹരിക്കാവുന്നതാണ്. 40 ഈ സ്ഥിതിയിൽ, ഇന്നത്തെ സംഭവങ്ങൾനിമിത്തം പ്രക്ഷോഭകാരികൾ എന്നു റോമാക്കാർ നമ്മെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ ഈ ലഹളയ്ക്ക് വിശദീകരണം നൽകാൻ നമുക്കു കഴിയാതെപോകും; ലഹളയുണ്ടാക്കാൻതക്ക കാരണമൊന്നും ഇവിടെ ഉണ്ടായിട്ടില്ലല്ലോ.” 41 ഇത്രയും പറഞ്ഞതിനുശേഷം അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
* 19:19 ഒരു ദ്രഹ്മ ഒരു ദിവസത്തെ വേതനത്തിന് തുല്യം.