9
ഇസ്രായേൽ ശിക്ഷിക്കപ്പെടും
ഇസ്രായേലേ, മറ്റു രാഷ്ട്രങ്ങളെപ്പോലെ
നീ ആനന്ദിക്കരുത്;
കാരണം എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ
വേശ്യയുടെ കൂലി ആഗ്രഹിച്ചുകൊണ്ട്
ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
മെതിക്കളങ്ങളും വീഞ്ഞുചക്കുകളും ജനത്തെ പരിപോഷിപ്പിക്കുകയില്ല;
പുതുവീഞ്ഞ് അവർക്കു ലഭിക്കുകയുമില്ല.
അവർ യഹോവയുടെ ദേശത്തു ശേഷിക്കുകയില്ല;
എഫ്രയീം ഈജിപ്റ്റിലേക്കു മടങ്ങിപ്പോകുകയും
അശ്ശൂരിൽവെച്ച് അശുദ്ധാഹാരം കഴിക്കുകയും ചെയ്യും.
അവർ യഹോവയ്ക്കു വീഞ്ഞ് അർപ്പിക്കുകയില്ല,
അവരുടെ ഹനനയാഗങ്ങൾ അവിടത്തേക്കു പ്രസാദമാകുകയുമില്ല.
ആ അപ്പം അവർക്കു വിലാപക്കാരുടെ അപ്പംപോലെ ആയിരിക്കും;
അതു തിന്നുന്നവരൊക്കെയും അശുദ്ധരാകും.
ഈ ഭക്ഷണം അവർക്കു വിശപ്പടക്കാൻമാത്രം കൊള്ളാം;
അതു യഹോവയുടെ ആലയത്തിൽ വരികയുമില്ല.
 
നിങ്ങളുടെ ഉത്സവദിവസങ്ങളിൽ,
യഹോവയുടെ ഉത്സവദിവസങ്ങളിൽ, നിങ്ങൾ എന്തുചെയ്യും?
അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും,
ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും
മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും.
അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും.
മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും.
ശിക്ഷയുടെ ദിവസങ്ങൾ വരുന്നു,
പ്രതികാരദിവസങ്ങൾ സമീപമായിരിക്കുന്നു.
ഇസ്രായേൽ ഇത് അറിഞ്ഞുകൊള്ളട്ടെ.
നിങ്ങളുടെ പാപങ്ങൾ അത്യധികമായിരിക്കുന്നതുകൊണ്ടും
നിങ്ങളുടെ ശത്രുത വലുതാകുകയാലും
പ്രവാചകനെ ഒരു ഭോഷനായും
ആത്മപ്രേരിതനെ ഒരു ഭ്രാന്തനായും നിങ്ങൾ പരിഗണിക്കുന്നു.
യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം
എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു.
എങ്കിലും അവന്റെ വഴികളിൽ കെണികളും
അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്.
അവർ ഗിബെയയുടെ ദിനങ്ങളെപ്പോലെ
മാലിന്യത്തിൽ ആണ്ടുപോയിരിക്കുന്നു.
ദൈവം അവരുടെ ദുഷ്ടത ഓർക്കും
അവരുടെ പാപങ്ങൾനിമിത്തം അവരെ ശിക്ഷിക്കും.
 
10 “ഞാൻ ഇസ്രായേലിനെ കണ്ടെത്തിയപ്പോൾ,
അതു മരുഭൂമിയിൽ മുന്തിരിപ്പഴം കണ്ടെത്തിയതുപോലെ ആയിരുന്നു;
ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടെത്തിയപ്പോൾ
അത് അത്തിവൃക്ഷത്തിൽ കന്നിക്കായ്കൾ കാണുന്നതുപോലെയും ആയിരുന്നു.
എന്നാൽ ബാൽ-പെയോരിൽ എത്തിയപ്പോൾ,
അവർ തങ്ങളെത്തന്നെ ആ ലജ്ജാവഹമായ വിഗ്രഹത്തിനു സമർപ്പിച്ചു.
തങ്ങൾ സ്നേഹിച്ച ആ വിഗ്രഹത്തെപ്പോലെതന്നെ അവർ നികൃഷ്ടരായിത്തീർന്നു.
11 എഫ്രയീമിന്റെ മഹത്ത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും—
ജനനമില്ല, ഗർഭമില്ല, ഗർഭധാരണവുമില്ല!
12 അവർ കുഞ്ഞുങ്ങളെ വളർത്തിയാലും
ഞാൻ അവരെ ഒരാളും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും.
ഞാൻ അവരെ വിട്ടുമാറുമ്പോൾ
അവർക്കു ഹാ കഷ്ടം!
13 സോരിനെപ്പോലെ മനോഹരസ്ഥലത്തു നട്ടിരിക്കുന്ന
എഫ്രയീമിനെ ഞാൻ കണ്ടു.
എന്നാൽ എഫ്രയീം തന്റെ മക്കളെ
ഘാതകന്റെ അടുക്കൽ കൊണ്ടുചെല്ലേണ്ടിവരും.”
 
14 അവർക്കു നൽകണമേ യഹോവേ,
അവർക്ക് അങ്ങ് എന്താണു നൽകുന്നത്?
അലസിപ്പോകുന്ന ഗർഭവും,
വരണ്ടുപോകുന്ന മുലകളും അവർക്കു നൽകണമേ.
 
15 “ഗിൽഗാലിൽ അവരുടെ സകലദുഷ്ടതയുംനിമിത്തം
ഞാൻ അവിടെ അവരെ വെറുത്തു.
അവരുടെ പാപപ്രവൃത്തികൾനിമിത്തം
ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും.
ഞാൻ ഇനി അവരെ സ്നേഹിക്കുകയില്ല;
അവരുടെ എല്ലാ പ്രഭുക്കന്മാരും മത്സരികൾതന്നെ.
16 എഫ്രയീം നശിച്ചിരിക്കുന്നു,
അവരുടെ വേര് ഉണങ്ങിപ്പോയി,
അവർ ഫലം പുറപ്പെടുവിക്കുന്നില്ല.
അവർ കുഞ്ഞുങ്ങളെ ഗർഭംധരിച്ചാലും,
അവരുടെ പ്രിയ ഗർഭഫലങ്ങളെ ഞാൻ സംഹരിച്ചുകളയും.”
 
17 അവർ യഹോവയെ അനുസരിക്കായ്കകൊണ്ട്
എന്റെ ദൈവം അവരെ നിരസിച്ചുകളയും;
അവർ രാഷ്ട്രങ്ങൾക്കിടയിൽ അലയുന്നവരാകും.