23
സോരിനെതിരേയുള്ള പ്രവചനം
സോരിനെതിരേയുള്ള പ്രവചനം:
തർശീശ് കപ്പലുകളേ, വിലപിക്കുക!
ഒരു ഭവനമോ തുറമുഖമോ അവശേഷിക്കാതവണ്ണം
സോർ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
കിത്തീം ദേശത്തുനിന്ന് അവർക്ക്
ഇതിനെപ്പറ്റി വിവരം ലഭിച്ചിരിക്കുന്നു.
 
ദ്വീപുനിവാസികളേ,
സമുദ്രയാനംചെയ്യുന്നവരാൽ സമ്പന്നരാക്കപ്പെട്ട സീദോന്യ വ്യാപാരികളേ,
നിശ്ശബ്ദരായിരിക്കുക.
സമുദ്രത്തിലൂടെ കൊണ്ടുവന്നിരുന്ന സീഹോറിലെ ധാന്യവും
നൈൽനദീതടത്തിലെ വിളവും
ആയിരുന്നല്ലോ സോരിന്റെ വരുമാനമാർഗം,
അവൾ ജനതകളുടെ ചന്തസ്ഥലമായി മാറിയിരിക്കുന്നു.
 
സീദോനേ, സമുദ്രത്തിലെ കോട്ടയേ, ലജ്ജിക്കുക,
“ഞാൻ ഈറ്റുനോവ് അനുഭവിച്ചിട്ടില്ല, പ്രസവിച്ചിട്ടുമില്ല;
ഞാൻ ബാലന്മാരെ വളർത്തിയിട്ടില്ല, കന്യകകളെ പോറ്റിയിട്ടുമില്ല,”
എന്ന് സമുദ്രം പറയുന്നു.
ഈജിപ്റ്റിൽ ഈ വാർത്തയെത്തുമ്പോൾ,
സോരിനെക്കുറിച്ചുള്ള വാർത്തകേട്ട് അവർ വേദനിക്കും.
 
ദ്വീപുനിവാസികളേ, മുറയിടുക;
തർശീശിലേക്കു കടന്നുചെല്ലുക.
പുരാതനകാലം മുതലേയുള്ള
നിങ്ങളുടെ ആഹ്ലാദത്തിമിർപ്പിന്റെ നഗരമോ ഇത്?
അവളുടെ കാൽതന്നെ വിദൂരദേശങ്ങളിൽ
അധിവസിക്കുന്നതിന് അവളെ വഹിച്ചുകൊണ്ടുപോകും.
കിരീടമണിയിക്കുന്നവരായ, വ്യാപാരികൾ പ്രഭുക്കന്മാരായ
അതിലെ കച്ചവടക്കാർ ഭൂമിയിൽ കീർത്തികേട്ടവരുമായ
മഹാനഗരമായ സോരിനെതിരേ
ആരാണ് ഈ പദ്ധതി ഒരുക്കിയത്?
അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും
ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി
സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.
 
10 തർശീശ്പുത്രീ,
ഇനി നിന്നെ തടയാൻ ആരുമില്ലായ്കയാൽ
ഒരു നദിപോലെ ഒഴുകി ദേശത്തിനു കുറുകെ പൊയ്ക്കൊള്ളുക.
11 അവിടന്നു തന്റെ കൈ കടലുകൾക്കു മീതേ നീട്ടി,
അവിടന്നു രാജ്യങ്ങളെ നടുക്കി.
യഹോവ കനാനെക്കുറിച്ച് അതിന്റെ ശക്തികേന്ദ്രങ്ങൾ
തകർത്തുകളയുന്നതിനു കൽപ്പന കൊടുത്തിരിക്കുന്നു.
12 അവിടന്നു കൽപ്പിച്ചു: “നശിപ്പിക്കപ്പെട്ട കന്യകയായ സീദോൻപുത്രീ,
നീ ഇനി ആനന്ദിക്കുകയില്ല!
 
“എഴുന്നേൽക്കുക, കിത്തീമിലേക്കു കടന്നുചെല്ലുക;
അവിടെയും നിനക്കു വിശ്രമം ലഭിക്കുകയില്ല.”
13 ഇതാ, ബാബേല്യരുടെ* രാജ്യം,
അവിടത്തെ ജനം ഒരു പരിഗണനയും അർഹിക്കാത്തവരായി!
മരുഭൂമിയിലെ മൃഗങ്ങൾക്കായി
അശ്ശൂർ അതിനെ നിയമിച്ചു;
അവർ ഉപരോധഗോപുരങ്ങൾ പണിതു;
അതിന്റെ അരമനകളെ ഇടിച്ചുകളഞ്ഞു
അവർ അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.
 
14 തർശീശ് കപ്പലുകളേ, വിലപിക്കുക;
നിങ്ങളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
15 അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും.
16 “വിസ്മൃതിയിലാണ്ടുപോയ വേശ്യയേ,
നിന്റെ വീണയുമെടുത്തുകൊണ്ട്, നഗരത്തിൽ ചുറ്റിനടക്കുക;
അതു നന്നായി മീട്ടുക, നീ ഓർമിക്കപ്പെടേണ്ടതിന്,
അനവധി ഗാനങ്ങൾ ആലപിക്കുക.”
17 ആ എഴുപതു വർഷങ്ങൾക്കുശേഷം യഹോവ സോരിനെ സന്ദർശിക്കും. അവൾ തന്റെ വേശ്യാവൃത്തിയുടെ പ്രതിഫലം ലഭിക്കാൻ തിരിച്ചുപോയി. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളോടും അവൾ ലാഭംകൊയ്യുന്ന വേശ്യാവൃത്തിയിൽ ഏർപ്പെടും. 18 എന്നാൽ അവളുടെ ലാഭവും സമ്പാദ്യവും യഹോവയ്ക്കായി വേർതിരിക്കപ്പെടും; അതു ശേഖരിക്കപ്പെടുകയോ പൂഴ്ത്തിവെക്കപ്പെടുകയോ ചെയ്യുകയില്ല. അവളുടെ ലാഭമെല്ലാം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്ക് വേണ്ടുവോളം ഭക്ഷിക്കുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും ഉപയുക്തമാക്കും.
* 23:13 അഥവാ, കൽദയരുടെ