31
ഈജിപ്റ്റിനെ ആശ്രയിക്കുന്നവർക്കു ഹാ കഷ്ടം
സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും
കുതിരകളെ ആശ്രയിക്കുകയും
അവരുടെ അനവധി രഥങ്ങളിലും
കുതിരച്ചേവകരുടെ ശക്തിയിലും വിശ്വാസമർപ്പിച്ചിട്ട്
ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കാതെയും
യഹോവയുടെ സഹായം അന്വേഷിക്കാതെയുമിരിക്കുന്നവർക്കു ഹാ കഷ്ടം.
എങ്കിലും അവിടന്ന് ജ്ഞാനിയാണ്, അവിടന്ന് അനർഥംവരുത്തും;
അവിടന്ന് തന്റെ വാക്കുകൾ പിൻവലിക്കുകയില്ല.
അവിടന്ന് ആ ദുഷ്ടരാഷ്ട്രത്തിനെതിരേ എഴുന്നേൽക്കും,
അധർമികളെ സഹായിക്കുന്ന അവർക്കെതിരേതന്നെ.
കാരണം ഈജിപ്റ്റുകാർ ദൈവമല്ല, കേവലം മനുഷ്യരാണ്;
അവരുടെ കുതിരകൾ ആത്മാവല്ല, മൂപ്പെത്താത്ത മാംസംമാത്രം.
യഹോവ തന്റെ കരം നീട്ടുമ്പോൾ,
സഹായകർ ഇടറുകയും
സഹായം സ്വീകരിക്കുന്നവർ വീഴുകയും ചെയ്യും;
അവരെല്ലാം ഒരുമിച്ചുതന്നെ നശിക്കും.
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഒരു സിംഹം മുരളുമ്പോൾ,
ഒരു സിംഹക്കുട്ടി അതിന്റെ ഇര കണ്ടു മുരളുമ്പോൾ,
ഒരു ഇടയക്കൂട്ടത്തെ അതിനുനേരേ
വിളിച്ചുകൂട്ടിയാൽപോലും,
അത് അവരുടെ ആർപ്പുവിളി കേട്ടു ഭയപ്പെടുകയോ
അവരുടെ ആരവത്താൽ പരിഭ്രമിക്കുകയോ ചെയ്യുകയില്ല.
അതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും
അതിലെ മലയിലും യുദ്ധംചെയ്യാൻ ഇറങ്ങിവരും.
വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ
സൈന്യങ്ങളുടെ യഹോവ ജെറുശലേമിനെ സംരക്ഷിക്കും;
അവിടന്ന് അതിനെ കാക്കുകയും വിടുവിക്കുകയും ചെയ്യും,
അവിടന്ന് അതിനെ ‘കടന്നുപോകുകയും’* മോചിപ്പിക്കുകയും ചെയ്യും.”
ഇസ്രായേൽജനമേ, മടങ്ങിവരിക, നിങ്ങൾ കഠിനമായി മത്സരിച്ച ദൈവത്തിലേക്കുതന്നെ മടങ്ങിവരിക. കാരണം ആ ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും.
“അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും;
മർത്യരുടേതല്ലാത്ത ഒരു വാൾ അവരെ വിഴുങ്ങും.
ഈ വാളിൽനിന്ന് അവൻ രക്ഷപ്പെടുകയില്ല,
അവരുടെ യുവാക്കൾ അടിമകളായിത്തീരും.
ഭീതിനിമിത്തം അവരുടെ കോട്ടകൾ നിലംപൊത്തും;
യുദ്ധക്കൊടികണ്ട് അവരുടെ സൈന്യാധിപന്മാർ സംഭ്രമിക്കും,”
എന്ന് സീയോനിൽ തീയും
ജെറുശലേമിൽ ചൂളയുമുള്ള
യഹോവ അരുളിച്ചെയ്യുന്നു.
* 31:5 ഈ വാക്ക് പെസഹായെ അനുസ്മരിപ്പിക്കുന്നു.