46
ബാബേല്യ ദേവതകൾ
ബേൽ വണങ്ങുന്നു, നെബോ കുനിയുന്നു;
അവരുടെ വിഗ്രഹങ്ങൾ ഭാരംവഹിക്കുന്ന മൃഗങ്ങൾ ചുമക്കുന്നു.
അവ ചുമന്നുനടക്കുന്ന ഈ പ്രതിമകൾ അവയ്ക്ക് ഒരു വലിയ ചുമടും
തളർന്നുപോയ മൃഗങ്ങൾക്കു താങ്ങാനാകാത്ത ഭാരവുമാണ്.
അവ കുനിയുന്നു, ഒരുമിച്ചു മുട്ടുമടക്കുന്നു;
ആ ചുമട് സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നില്ല,
അവ സ്വയം ബന്ധനത്തിലേക്കു പോകുകയും ചെയ്യുന്നു.
 
“ജനനംമുതൽ ഞാൻ ചുമന്നിട്ടുള്ളവരും
ഗർഭംമുതൽ ഞാൻ വഹിച്ചിട്ടുള്ളവരുമായ,
യാക്കോബുഗൃഹമേ, ഇസ്രായേലിൽ ശേഷിച്ചിട്ടുള്ള എല്ലാവരുമേ,
ഞാൻ പറയുന്നതു കേൾക്കുക.
നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും
ഞാൻ മാറ്റമില്ലാത്തവൻ,* ഞാനാണ് നിന്നെ സംരക്ഷിക്കുന്നവൻ.
ഞാൻ നിന്നെ സൃഷ്ടിച്ചു, ഞാൻ നിന്നെ ചുമക്കും;
ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ നിന്നെ മോചിപ്പിക്കും.
 
“നിങ്ങൾ എന്നെ ആരോട് ഉപമിക്കും? എന്നെ ആർക്കു തുല്യനാക്കും?
നിങ്ങൾ എന്നെ ആരോടു താരതമ്യപ്പെടുത്തി എന്നെ ഉപമിക്കും?
ചിലർ സഞ്ചിയിൽനിന്നു സ്വർണം കുടഞ്ഞിടുന്നു,
തുലാസിൽ വെള്ളി തൂക്കിനോക്കുന്നു;
അതിനെ ഒരു ദേവതയാക്കുന്നതിന് ഒരു സ്വർണപ്പണിക്കാരനെ അവർ കൂലിക്കു നിർത്തുന്നു,
അവർ സാഷ്ടാംഗം വീണ് അതു നമസ്കരിക്കുകയുംചെയ്യുന്നു.
അവർ അതിനെ തോളിലെടുത്തുവെച്ച് ചുമന്നുനടക്കുന്നു;
അവർ അതിനെ അതിന്റെ സ്ഥാനത്തു നിർത്തുന്നു, അത് അവിടെത്തന്നെ നിൽക്കുന്നു.
ആ സ്ഥാനത്തുനിന്ന് അതിനു വ്യതിചലിക്കാൻ കഴിയുകയുമില്ല.
ആരെങ്കിലും അതിനോടു നിലവിളിച്ചാൽപോലും, അത് ഉത്തരം പറയുന്നില്ല.
അവരുടെ കഷ്ടതയിൽനിന്ന് രക്ഷിക്കാൻ അതിനു കഴിവുമില്ല.
 
“ഇത് ഓർത്തുകൊള്ളുക, ധൈര്യസമേതം നിലകൊള്ളുക,
നിഷേധികളേ, ഇതു ഹൃദയത്തിൽ സൂക്ഷിക്കുക.
കഴിഞ്ഞകാലസംഭവങ്ങൾ ഓർക്കുക, പൗരാണിക കാര്യങ്ങൾതന്നെ;
ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല;
ഞാൻ ആകുന്നു ദൈവം; എന്നെപ്പോലെ ഒരുവനുമില്ല.
10 ആരംഭത്തിൽത്തന്നെ ഞാൻ അവസാനം പ്രഖ്യാപിക്കുന്നു,
പൂർവകാലത്തുതന്നെ ഭാവിയിൽ സംഭവിക്കാനുള്ളതും.
അവിടന്ന് അരുളുന്നു, ‘എന്റെ ആലോചന നിലനിൽക്കും,
എനിക്കു ഹിതമായതൊക്കെയും ഞാൻ നിറവേറ്റും.’
11 ഒരു ഇരപിടിയൻപക്ഷിയെ കിഴക്കുനിന്നു ഞാൻ വരുത്തും;
എന്റെ ആലോചന നിറവേറ്റുന്ന പുരുഷനെ ദൂരദേശത്തുനിന്നും.
ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു നിറവേറ്റും;
ഞാൻ ലക്ഷ്യം വെച്ചിരിക്കുന്നു, ഞാൻ അതു നടത്തും.
12 എന്റെ നീതിയിൽനിന്ന് അകന്നിരിക്കുന്ന
കഠിനഹൃദയരേ, എന്നെ ശ്രദ്ധിക്കുക.
13 എന്റെ നീതിനിർവഹണം സമീപിച്ചിരിക്കുന്നു,
അത് അകലെയല്ല,
എന്റെ രക്ഷ താമസിക്കയുമില്ല.
ഞാൻ സീയോന് എന്റെ രക്ഷയും
ഇസ്രായേലിന് എന്റെ മഹത്ത്വവും നൽകും.
* 46:4 മൂ.ഭാ. ഞാൻ അവൻ ആകുന്നു