51
സീയോനു നിത്യരക്ഷ
“നീതിയെ പിൻതുടരുന്നവരും
യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക.
നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ
കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക;
നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും
നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക.
ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും
അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു.
യഹോവ സീയോനെ ആശ്വസിപ്പിക്കും,
അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും;
അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും
അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും.
ആനന്ദവും ആഹ്ലാദവും
സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും.
 
“എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക;
എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക:
കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും;
എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും.
എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,
എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു,
എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും.
ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും
എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.
നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക,
താഴേ ഭൂമിയെ നോക്കുക.
ആകാശം പുകപോലെ അപ്രത്യക്ഷമാകും,
ഭൂമി വസ്ത്രംപോലെ പഴകിപ്പോകും,
അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും,
എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും,
എന്റെ നീതി നീങ്ങിപ്പോകുകയുമില്ല.
 
“നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ,
എന്റെ വാക്കു കേൾക്കുക:
കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ
അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്.
പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും;
കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും.
എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത്
എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.”
 
യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക,
ശക്തി ധരിച്ചുകൊൾക!
പുരാതനകാലത്തെപ്പോലെയും
പഴയ തലമുറകളിലെന്നപോലെയും ഉണരുക.
രഹബിനെ വെട്ടിക്കളയുകയും
ഭീകരസത്വത്തെ കുത്തിക്കീറുകയും ചെയ്തതു നീയല്ലേ?
10 സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ,
വറ്റിച്ചുകളഞ്ഞത് അങ്ങല്ലേ?
താൻ വീണ്ടെടുത്തവർക്കു കടന്നുപോകാൻ
സമുദ്രത്തിന്റെ അടിത്തട്ടിനെ വഴിയാക്കിത്തീർത്തതും അങ്ങല്ലേ?
11 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.
സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും;
നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും.
ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും,
ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.
 
12 “ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ.
വെറും മർത്യരെയും വെറും പുല്ലുപോലെയുള്ള
മനുഷ്യജീവികളെയും ഭയപ്പെടുന്ന നീ ആര്?
13 ആകാശത്തെ വിരിക്കുകയും
ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത
നിന്റെ സ്രഷ്ടാവായ യഹോവയെ മറന്നുപോയിട്ട്,
വിനാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന
പീഡകന്റെ കോപത്തെ നിരന്തരം ഭയന്ന്
നാൾതോറും നീ ജീവിക്കുന്നു.
പീഡകരുടെ ക്രോധം എവിടെ?
14 പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും;
അവർ കാരാഗൃഹത്തിൽക്കിടന്നു മരിക്കുകയില്ല,
അവരുടെ ആഹാരം മുടങ്ങുകയുമില്ല.
15 തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന
നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു—
സൈന്യങ്ങളുടെ യഹോവ എന്നാണ് എന്റെ നാമം.
16 ആകാശത്തെ ഉറപ്പിച്ച്,
ഭൂമിക്ക് അടിസ്ഥാനമിട്ട്,
സീയോനോട്, ‘നീ എന്റെ ജനം’ എന്നു പറയുന്നതിന്,
ഞാൻ എന്റെ വചനം നിന്റെ വായിൽ തരികയും
എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്ക്കുകയും ചെയ്തിരിക്കുന്നു.”
യഹോവയുടെ ക്രോധപാനപാത്രം
17 യഹോവയുടെ കരത്തിൽനിന്നുള്ള
ക്രോധത്തിന്റെ പാനപാത്രം കുടിച്ച,
ജെറുശലേമേ, ഉണരുക, ഉണരുക,
എഴുന്നേൽക്കുക,
നീ പരിഭ്രമത്തിന്റെ പാനപാത്രം
മട്ടുവരെയും കുടിച്ചു വറ്റിച്ചിരിക്കുന്നു.
18 അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ
അവളെ നയിക്കാൻ ഒരുത്തനുമില്ല;
അവൾ വളർത്തിയ മക്കളിൽ
അവളെ കൈപിടിച്ചു നടത്താൻ ആരുമില്ല.
19 ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു—
നിന്നോടു സഹതപിക്കാൻ ആരുണ്ട്?
സംഹാരവും നാശവും ക്ഷാമവും വാളും നിനക്കു നേരിട്ടിരിക്കുന്നു;
നിന്നെ ആശ്വസിപ്പിക്കാൻ ആർക്കു കഴിയും?
20 നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി;
വലയിൽ അകപ്പെട്ട മാനിനെപ്പോലെ
അവർ എല്ലാ ചത്വരങ്ങളിലും കിടക്കുന്നു.
അവർ യഹോവയുടെ ക്രോധംകൊണ്ടും
നിന്റെ ദൈവത്തിന്റെ ശാസനകൊണ്ടും നിറഞ്ഞിരിക്കുന്നു.
 
21 അതിനാൽ പീഡിതരേ,
വീഞ്ഞുകൊണ്ടല്ലാതെ ലഹരി പിടിച്ചവളേ, ഇതു കേൾക്കുക.
22 നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
തന്റെ ജനത്തിനുവേണ്ടി വ്യവഹരിക്കുന്ന, നിന്റെ ദൈവംതന്നെ:
“ഇതാ, പരിഭ്രമത്തിന്റെ പാനപാത്രം
ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റുന്നു,
ആ പാത്രത്തിൽനിന്ന്, എന്റെ ക്രോധത്തിന്റെ കോപ്പയിൽനിന്ന്
ഇനിമേൽ നീ കുടിക്കുകയില്ല;
23 അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും,
‘സാഷ്ടാംഗം വീഴുക, ഞങ്ങൾ നിന്നെ ചവിട്ടിമെതിക്കട്ടെ’
എന്നു നിന്നോടു പറഞ്ഞവരുടെതന്നെ കൈയിൽ.
നീ നിന്റെ ശരീരത്തെ നിലംപോലെയും
മനുഷ്യൻ ചവിട്ടിനടക്കുന്ന തെരുവീഥിപോലെയും ആക്കിയിരുന്നല്ലോ.”