57
നീതിനിഷ്ഠർ നശിക്കുന്നു,
ആരും അതു ഗൗനിക്കുന്നില്ല;
വിശ്വസ്തർ മരിച്ചു മാറ്റപ്പെടുന്നു,
ആരും മനസ്സിലാക്കുന്നില്ല.
വരാനുള്ള ദോഷത്തിൽനിന്ന്
നീതിനിഷ്ഠർ എടുത്തുമാറ്റപ്പെടുന്നതിനാൽത്തന്നെ.
പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം
സ്വസ്ഥതയിലേക്കു പ്രവേശിക്കും;
അവർ തങ്ങളുടെ മരണക്കിടക്കയിൽ വിശ്രമം നേടും.
 
“എന്നാൽ മന്ത്രവാദിനിയുടെ മക്കളേ,
വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ, ഇങ്ങോട്ട് അടുത്തുവരിക.
ആരെയാണു നിങ്ങൾ പരിഹസിക്കുന്നത്?
ആർക്കെതിരേയാണു നിങ്ങൾ അവജ്ഞയോടെ നോക്കുകയും
വായ്‌പിളർന്ന് നാക്കുനീട്ടുകയും ചെയ്യുന്നത്?
നിങ്ങൾ അതിക്രമത്തിന്റെ മക്കളും
വ്യാജ സന്തതികളുമല്ലേ?
കരുവേലകങ്ങൾക്കരികിലും
ഓരോ ഇലതൂർന്ന മരത്തിൻകീഴിലും നിങ്ങൾ കാമാതുരരാകുന്നു.
താഴ്വരകളിൽ പാറപ്പിളർപ്പുകൾക്കുതാഴേ
നിങ്ങൾ കുഞ്ഞുങ്ങളെ ബലിയർപ്പിക്കുന്നില്ലേ?
അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ;
അതുതന്നെ നിന്റെ ഓഹരി.
അതേ, അവയ്ക്കാണു നിങ്ങൾ പാനീയബലിയും
ഭോജനബലിയും അർപ്പിച്ചിരിക്കുന്നത്.
ഇതെല്ലാം കണ്ടശേഷവും ഞാൻ ക്ഷമിക്കണമോ?
പൊക്കമുള്ള വൻമലയിൽ നീ നിന്റെ കിടക്കവിരിച്ചു;
യാഗമർപ്പിക്കാൻ അവിടേക്കാണല്ലോ നീ കയറിപ്പോയത്.
വാതിലുകൾക്കും കട്ടിളകൾക്കും പിന്നിലായി
നീ അന്യദേവതകളുടെ ചിഹ്നങ്ങൾ പതിച്ചിരിക്കുന്നു.
എന്നെ ഉപേക്ഷിച്ച്, നീ നിന്റെ കിടക്ക അനാവരണംചെയ്തു,
അതിന്മേൽ കയറി അതു വിശാലമായി തുറന്നിട്ടു;
നീ ആരുടെ കിടക്കയാണോ ഇഷ്ടപ്പെട്ടത് അവരുമായി ഒരു സന്ധിചെയ്ത്,
അവരുടെ നഗ്നശരീരങ്ങളെ ആസക്തിയോടുകൂടെ നോക്കി.
നീ ഒലിവെണ്ണയുമായി മോലെക്കിന്റെ* അടുക്കൽച്ചെന്നു,
നിന്റെ പരിമളവർഗങ്ങൾ വർധിപ്പിച്ചു.
നിന്റെ പ്രതിനിധികളെ നീ ദൂരസ്ഥലങ്ങളിലേക്കയച്ചു;
നീ പാതാളംവരെ ഇറങ്ങിച്ചെല്ലുകയും ചെയ്തു!
10 നിന്റെ വഴിയുടെ ദൈർഘ്യത്താൽ നീ തളർന്നു,
എന്നിട്ടും ‘ആശയറ്റിരിക്കുന്നു,’ എന്നു നീ പറഞ്ഞില്ല.
നിന്റെ ശക്തിയുടെ നവീകരണം നീ കണ്ടെത്തി
അതുകൊണ്ടു നീ ക്ഷീണിച്ചില്ല.
 
11 “ആരെ ഭയപ്പെട്ടിട്ടായിരുന്നു
നീ എന്നോടു വ്യാജം പറയുകയും
എന്നെ ഓർക്കാതെ
അവഗണിക്കുകയും ചെയ്തത്?
ഞാൻ ദീർഘകാലം നിശ്ശബ്ദനായിരിക്കുകയാലല്ലേ
നീ എന്നെ ഭയപ്പെടാതിരുന്നത്?
12 നിന്റെ നീതിയും നിന്റെ പ്രവൃത്തിയും ഞാൻ വെളിച്ചത്താക്കും,
അവ നിനക്കു പ്രയോജനം ചെയ്യുകയില്ല.
13 നീ നിലവിളിക്കുമ്പോൾ
നിന്റെ വിഗ്രഹങ്ങളുടെ ശേഖരം നിന്നെ രക്ഷിക്കട്ടെ!
കാറ്റ് അവ എല്ലാറ്റിനെയും തൂത്തെറിയും,
കേവലം ഒരു ശ്വാസം അവയെ പറപ്പിച്ചുകളയും.
എന്നാൽ എന്നിൽ ശരണപ്പെടുന്നവൻ
ദേശം കൈവശമാക്കുകയും
എന്റെ വിശുദ്ധപർവതത്തെ അവകാശമാക്കുകയും ചെയ്യും.”
മനം തകർന്നവർക്ക് ആശ്വാസം
14 അവിടന്ന് അരുളിച്ചെയ്യുന്നു:
“പണിയുക, പണിയുക, വഴിയൊരുക്കുക!
എന്റെ ജനത്തിന്റെ വഴിയിൽനിന്നു പ്രതിബന്ധം നീക്കിക്കളയുക.”
15 ഉന്നതനും ശ്രേഷ്ഠനും അനശ്വരനും
പരിശുദ്ധൻ എന്ന നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഉന്നതവും വിശുദ്ധവുമായ സ്ഥാനത്തു ഞാൻ വസിക്കുന്നു,
എന്നാൽ വിനയമുള്ളവരുടെ ആത്മാവിനു നവചൈതന്യം പകരുന്നതിനും
ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി
അനുതാപവും വിനയവുമുള്ളവരോടുംകൂടെ ഞാൻ വസിക്കും.
16 ഞാൻ എന്നേക്കും അവരോടു കുറ്റമാരോപിച്ചുകൊണ്ടിരിക്കുകയോ
എപ്പോഴും കോപിക്കുകയോ ചെയ്യുകയില്ല,
അങ്ങനെയായാൽ എന്റെതന്നെ സൃഷ്ടിയായ ജനം
ഞാൻനിമിത്തം തളർന്നുപോകുമല്ലോ.
17 പാപകരമായ അവരുടെ ആർത്തിനിമിത്തം ഞാൻ കോപാകുലനായി;
ഞാൻ അവരെ ശിക്ഷിച്ചു, കോപത്താൽ ഞാൻ മുഖം മറയ്ക്കുകയും ചെയ്തു,
എന്നിട്ടും അവർ തങ്ങൾക്കു ബോധിച്ച വഴിയിൽനടന്നു.
18 ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും;
ഞാൻ അവരെ നയിക്കുകയും വിലപിക്കുന്നവരെ ആശ്വസിപ്പിക്കുകയും
19 അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു.
ദൂരസ്ഥർക്കും സമീപസ്ഥർക്കും സമാധാനം, അതേ, സമാധാനം!
ഞാൻ അവർക്കു സൗഖ്യംനൽകും,”
എന്നു യഹോവ അരുളിച്ചെയ്യുന്നു.
20 എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്,
അതിനു സ്വസ്ഥമായിരിക്കാൻ കഴിയുകയില്ല,
അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു കൊണ്ടുവരികയും ചെയ്യുന്നു.
21 “ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു.
* 57:9 അഥവാ, രാജാവിനെ 57:9 അഥവാ, വിഗ്രഹങ്ങളെ