59
പാപം, അനുതാപം, വീണ്ടെടുപ്പ്
രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം,
കേൾക്കാൻ കഴിയാത്തവിധം അവിടത്തെ ചെവി മന്ദമായിട്ടുമില്ല.
എന്നാൽ നിങ്ങളുടെ അനീതികളാണ്
നിങ്ങളെയും നിങ്ങളുടെ ദൈവത്തെയുംതമ്മിൽ അകറ്റിയിട്ടുള്ളത്;
നിങ്ങളുടെ പാപങ്ങളാണ് അവിടന്നു കേൾക്കാത്തവിധം
അവിടത്തെ മുഖം നിങ്ങൾക്കു മറച്ചുകളഞ്ഞത്.
നിങ്ങളുടെ കൈ രക്തത്താലും
നിങ്ങളുടെ വിരലുകൾ അകൃത്യത്താലും മലിനമായിരിക്കുന്നു.
നിങ്ങളുടെ അധരങ്ങൾ വ്യാജം സംസാരിച്ചു,
നിങ്ങളുടെ നാവ് വക്രത ഉച്ചരിക്കുന്നു.
ന്യായത്തിനുവേണ്ടി ആരും ശബ്ദമുയർത്തുന്നില്ല;
സത്യസന്ധതയോടെ ആരും വാദിക്കുന്നതുമില്ല.
അവർ വ്യാജത്തിൽ ആശ്രയിച്ച്, അസത്യം സംസാരിക്കുന്നു;
അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.
അവർ അണലിമുട്ട വിരിയിക്കുകയും
ചിലന്തിവല നെയ്യുകയുംചെയ്യുന്നു.
ആ മുട്ട തിന്നുന്നവർ മരിക്കും,
ആ മുട്ട പൊട്ടിക്കുമ്പോൾ അണലി പുറത്തുവരുന്നു.
അവരുടെ ചിലന്തിവല വസ്ത്രമായിത്തീരുകയില്ല;
അവരുടെ കൈവേല അവർക്കു പുതപ്പാകുകയുമില്ല.
അവരുടെ പ്രവൃത്തി അന്യായത്തിന്റെ ഉല്പന്നമാണ്,
അക്രമപ്രവർത്തനം അവരുടെ കൈകളിലുണ്ട്.
അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു;
കുറ്റമില്ലാത്ത രക്തം ചൊരിയാൻ അവർ തിടുക്കംകൂട്ടുന്നു.
അവർ ദുഷ്ചിന്തകൾ പിൻതുടരുന്നു;
ശൂന്യതയും നാശവും അവരുടെ വഴികളിലുണ്ട്.
സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ;
അവരുടെ വഴികളിൽ ന്യായമില്ല.
അവയെ അവർ വക്രതയുള്ള മാർഗങ്ങളാക്കി മാറ്റി;
അതിൽക്കൂടി പോകുന്നവർ ആരുംതന്നെ സമാധാനം അറിയുകയില്ല.
 
അതിനാൽ ന്യായം നമ്മിൽനിന്ന് അകന്നിരിക്കുന്നു,
നീതി ഞങ്ങളോടൊപ്പം എത്തുന്നതുമില്ല.
ഞങ്ങൾ വെളിച്ചം അന്വേഷിച്ചു, എന്നാൽ അന്ധകാരംമാത്രം;
പ്രകാശം തിരഞ്ഞു, എന്നാൽ ഞങ്ങൾ അഗാധമായ നിഴലിൽ നടക്കുന്നു.
10 അന്ധന്മാരെപ്പോലെ ഞങ്ങൾ ചുമർ തപ്പിനടക്കുന്നു,
കണ്ണില്ലാത്തവരെന്നപോലെ ഞങ്ങൾ തപ്പിത്തടയുന്നു.
ഉച്ചസമയത്ത് രാത്രിയിലെന്നപോലെ ഞങ്ങൾ ഇടറിവീഴുന്നു;
ആരോഗ്യമുള്ളവരുടെ മധ്യേ മൃതന്മാരെപ്പോലെ ഞങ്ങൾ കഴിച്ചുകൂട്ടുന്നു.
11 ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ മുരളുന്നു;
ഞങ്ങൾ ദുഃഖാർത്തരായി പ്രാവുകളെപ്പോലെ കുറുകുന്നു.
ന്യായത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു, എന്നാൽ ലഭിക്കുന്നില്ല;
മോചനത്തിനായും കാത്തിരിക്കുന്നു, എന്നാൽ അതു ഞങ്ങളെ വിട്ട് അകന്നിരിക്കുന്നു.
 
12 ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു,
ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നു.
ഞങ്ങളുടെ അതിക്രമങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്,
ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു:
13 യഹോവയ്ക്കെതിരേ മത്സരവും വഞ്ചനയും,
ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ അവഗണിച്ചു,
കലാപത്തിനും അടിച്ചമർത്തലിനും വഴിമരുന്നിട്ടു,
ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിച്ചുണ്ടാക്കിയ വ്യാജങ്ങൾ പ്രചരിപ്പിച്ചു.
14 അതുകൊണ്ട് ന്യായം പിന്തിരിയുന്നു,
നീതി അകന്നുമാറുന്നു;
സത്യം വീഥിയിൽ ഇടറുന്നു
ആത്മാർഥതയ്ക്കു പ്രവേശിക്കാൻ കഴിയുന്നതുമില്ല.
15 അതേ, സത്യം ഇല്ലാതെയായി,
ദോഷം വിട്ടകലുന്നവൻ കവർച്ചയായിത്തീരുന്നു.
 
യഹോവ അതുകണ്ടു; ന്യായമില്ലായ്കയാൽ
അത് അവിടത്തേക്ക് അനിഷ്ടമായി.
16 ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു,
മധ്യസ്ഥതവഹിക്കാൻ ആരും ഇല്ലായ്കയാൽ അവിടന്ന് ആശ്ചര്യപ്പെട്ടു;
തന്മൂലം അവിടത്തെ ഭുജംതന്നെ അവർക്കു രക്ഷവരുത്തുകയും
അവിടത്തെ നീതി അവനെ താങ്ങിനിർത്തുകയും ചെയ്യുന്നു.
17 അവിടന്നു നീതി തന്റെ കവചമായും
രക്ഷ തന്റെ ശിരോകവചമായും അണിഞ്ഞു;
പ്രതികാരത്തിന്റെ വസ്ത്രം അണിയുകയും
തീക്ഷ്ണതയെ ഒരു മേലങ്കിയായി ധരിക്കുകയും ചെയ്തു.
18 അവരുടെ പ്രവൃത്തികൾപോലെതന്നെ,
അവിടന്ന് അവർക്കു പകരംനൽകും;
തന്റെ എതിരാളികൾക്കു ക്രോധവും
തന്റെ ശത്രുക്കൾക്കു പ്രതികാരവുംതന്നെ;
ദ്വീപുകൾക്ക് അവിടന്ന് യോഗ്യമായ പ്രതിക്രിയ ചെയ്യും.
19 അതുമൂലം പശ്ചിമദിക്കിൽ ജനം യഹോവയുടെ നാമം ഭയപ്പെടും
പൂർവദിക്കിൽ അവിടത്തെ മഹത്ത്വം ആദരിക്കും.
യഹോവയുടെ ശ്വാസം പാറിപ്പറന്നുവരുന്നതുപോലെ അവൻ വരും
അണപൊട്ടിയൊഴുകിവരുന്ന പ്രളയജലംപോലെ.
 
20 “വീണ്ടെടുപ്പുകാരൻ സീയോനിലേക്കും
യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവരുടെ അടുത്തേക്കും വരും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
21 “ഇതാ, ഇതാകുന്നു അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്നിട്ടുള്ള എന്റെ വചനങ്ങളും നിന്റെ അധരങ്ങളിൽനിന്നും നിന്റെ മക്കളുടെ അധരങ്ങളിൽനിന്നും നിന്റെ കൊച്ചുമക്കളുടെ അധരങ്ങളിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുമാറുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.