9
എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും.
ഇരുട്ടിൽ നടന്ന ജനം
വലിയൊരു പ്രഭ ദർശിച്ചു;
കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ
ഒരു പ്രകാശം ഉദിച്ചു.
അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും
അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു.
കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും
കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ
ആഹ്ലാദിക്കുന്നതുപോലെയും
അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു.
അവരുടെ ഭാരമുള്ള നുകവും
അവരുടെ ചുമലിലെ നുകക്കോലും
അവരെ പീഡിപ്പിക്കുന്നവരുടെ വടിയും
മിദ്യാന്റെകാലത്ത് എന്നപോലെ
അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു.
യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും
രക്തംപുരണ്ട ഓരോ അങ്കിയും
അഗ്നിക്ക് ഇന്ധനമായി
എരിഞ്ഞടങ്ങും.
എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,
നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു,
ആധിപത്യം അവന്റെ തോളിലായിരിക്കും.
അവൻ ഇപ്രകാരം വിളിക്കപ്പെടും:
അത്ഭുതമന്ത്രി, ശക്തനായ ദൈവം,
നിത്യപിതാവ്, സമാധാനപ്രഭു.
അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും
അവസാനം ഉണ്ടാകുകയില്ല.
ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി
അതിനെ നീതിയോടും ന്യായത്തോടുംകൂടി
സ്ഥാപിച്ച് സുസ്ഥിരമാക്കി
ദാവീദിന്റെ രാജ്യത്തിന്മേൽ
ഇന്നുമുതൽ എന്നേക്കും വാഴും.
സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത
ഇതു നിറവേറ്റും.
യഹോവയുടെ ക്രോധം ഇസ്രായേലിനുനേരേ
കർത്താവ് യാക്കോബിനെതിരേ ഒരു വചനം അയച്ചു;
അത് ഇസ്രായേലിന്മേൽ വീഴും.
9-10 “ഇഷ്ടികകൾ വീണുപോയി,
എന്നാൽ ഞങ്ങൾ ചെത്തിമിനുക്കിയ കല്ലുകൊണ്ടുപണിയും;
അത്തിമരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു,
എന്നാൽ അവയ്ക്കുപകരം ഞങ്ങൾ ദേവദാരുക്കൾ നട്ടുപിടിപ്പിക്കും,”
എന്ന് അഹങ്കാരത്തോടും
ഗർവമുള്ള ഹൃദയത്തോടും സംസാരിക്കുന്ന
സകലജനവും—എഫ്രയീമും
ശമര്യാനിവാസികളും—അത് അറിയും.
11 അതിനാൽ യഹോവ രെസീന്റെ എതിരാളികളെ അവർക്കെതിരേ വരുത്തും,
അവന്റെ എല്ലാ ശത്രുക്കളെയും ഇളക്കിവിടും.
12 അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറുംതന്നെ
അവർ ഇസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും.
 
ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,
അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
 
13 എന്നിട്ടും ജനം തങ്ങളെ അടിച്ചവനിലേക്കു തിരിയുന്നില്ല,
സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
14 അതിനാൽ യഹോവ ഇസ്രായേലിൽനിന്നു തലയും വാലും
പനമ്പട്ടയും ഞാങ്ങണയും ഒരു ദിവസംതന്നെ ഛേദിച്ചുകളയും.
15 ജനത്തിന്റെ നേതാക്കന്മാരും ഉന്നതാധികാരികളും അവരുടെ തലയും
വ്യാജം പഠിപ്പിക്കുന്ന പ്രവാചകന്മാർ അവരുടെ വാലും ആകുന്നു.
16 ഈ ജനത്തെ നയിക്കുന്നവർതന്നെ അവരെ വഴിതെറ്റിക്കുന്നു,
അവർ നയിച്ച ജനം നശിച്ചുപോകുകയും ചെയ്തു.
17 അതിനാൽ യഹോവ അവരുടെ യുവാക്കന്മാരിൽ പ്രസാദിക്കുന്നില്ല,
അവരുടെ അനാഥരോടും വിധവകളോടും അവിടത്തേക്ക് സഹതാപം തോന്നുന്നതുമില്ല.
കാരണം അവരെല്ലാവരും അഭക്തരും ദുഷ്ടരുമാണ്;
എല്ലാ വായും ഭോഷത്തം സംസാരിക്കുന്നു.
 
ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,
അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
 
18 ദുഷ്ടത തീപോലെ ജ്വലിക്കുന്നു, നിശ്ചയം;
അത് മുള്ളും പറക്കാരയും ദഹിപ്പിക്കുന്നു.
അതു വനത്തിലെ കുറ്റിക്കാടുകൾക്കു തീ കൊടുക്കുന്നു,
അതുകൊണ്ട് അവ പുകത്തൂണായി കറങ്ങിമറിഞ്ഞു മേലോട്ട് ഉയരുന്നു.
19 സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം
ദേശം വരണ്ടുണങ്ങും;
ജനം അഗ്നിക്ക് ഇന്ധനമാകും;
ആരുംതന്നെ സഹോദരങ്ങളെ വെറുതേ വിടുകയില്ല.
20 അവർ തങ്ങളുടെ വലത്തുവശത്തുള്ള അയൽവാസിയെ ആക്രമിക്കും
എന്നിട്ടും വിശന്നിരിക്കുന്നു;
ഇടത്തുവശത്തുള്ള അയൽവാസിയെ കവർച്ചചെയ്യും,
എന്നിട്ടും തൃപ്തിവരുന്നില്ല.
ഓരോരുത്തനും അവരവരുടെ ഭുജംതന്നെയും ഭക്ഷിക്കും:
21 മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും വിഴുങ്ങുന്നു.
അവർ ഒരുമിച്ച് യെഹൂദയ്ക്ക് എതിരായിരിക്കുന്നു.
 
ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,
അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.