18
ബിൽദാദ് 
 
1 അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു:   
2 “നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്?  
വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം.   
3 ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്?  
നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ?   
4 കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ,  
നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ?  
അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ?   
   
 
5 “ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും;  
അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല.   
6 അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും;  
അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും.   
7 അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു;  
അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു.   
8 അവർ സ്വയം കെണിയിലേക്കു നടക്കുന്നു;  
അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു.   
9 അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു,  
കെണി അവരെ വരിഞ്ഞുമുറുക്കുന്നു.   
10 അവർക്കുവേണ്ടി നിലത്ത് കുടുക്കും  
വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു.   
11 എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും  
ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു.   
12 ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു;  
വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു.   
13 അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു;  
മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു.   
14 അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും;  
ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും.   
15 അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു;  
അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു.   
16 കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു,  
മീതേ അവരുടെ ശാഖകൾ കരിയുന്നു.   
17 ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും;  
ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല.   
18 അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും;  
അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും.   
19 അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു;  
അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല.   
20 പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും;  
പൂർവദേശക്കാർ നടുങ്ങിപ്പോകും.   
21 നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു;  
ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.”