10
തോലാ
അബീമെലെക്കിനുശേഷം യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട ദോദോയുടെ പുത്രനായ പൂവായുടെ പുത്രൻ തോലാ ഇസ്രായേലിനെ രക്ഷിക്കാൻ എഴുന്നേറ്റു; എഫ്രയീംമലനാട്ടിലെ ശമീരിൽ അദ്ദേഹം വസിച്ചിരുന്നു. അദ്ദേഹം ഇസ്രായേലിനെ ഇരുപത്തിമൂന്നു വർഷം നയിച്ചശേഷം മരിച്ചു; ശമീരിൽ അടക്കപ്പെട്ടു.
യായീർ
അദ്ദേഹത്തിനുശേഷം ഗിലെയാദ്യനായ യായീർ ഇരുപത്തിരണ്ടു വർഷം ഇസ്രായേലിനു നായകനായിരുന്നു. അദ്ദേഹത്തിന് മുപ്പത് പുത്രന്മാരുണ്ടായിരുന്നു. മുപ്പതുപേരും കഴുതപ്പുറത്ത് കയറി ഓടിക്കുന്നവരായിരുന്നു. ഗിലെയാദ് ദേശത്ത് ഹാവോത്ത്-യായീർ* എന്ന് ഇന്നും അറിയപ്പെടുന്ന മുപ്പത് പട്ടണങ്ങൾ അവരുടെ അധീനതയിലായിരുന്നു. യായീർ മരിച്ചപ്പോൾ കാമോനിൽ അദ്ദേഹത്തെ അടക്കംചെയ്തു.
യിഫ്താഹ്
ഇസ്രായേൽജനം പിന്നെയും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. ബാൽവിഗ്രഹങ്ങളെയും അസ്തരോത്തിനെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു. ഇസ്രായേൽജനം യഹോവയെ ഉപേക്ഷിച്ചു; അവിടത്തെ സേവിച്ചതേയില്ല. യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. അവിടന്ന് അവരെ ഫെലിസ്ത്യർക്കും അമ്മോന്യർക്കും ഏൽപ്പിച്ചു. ആ വർഷം അവർ ഇസ്രായേൽമക്കളെ ചിതറിക്കുകയും തകർക്കുകയും ചെയ്തു. യോർദാനു കിഴക്ക് ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ ഇസ്രായേൽമക്കളെയും പതിനെട്ട് വർഷത്തോളം അവർ പീഡിപ്പിച്ചു. അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീം ഗൃഹത്തോടും യുദ്ധംചെയ്യാൻ യോർദാൻ കടന്നു; തന്മൂലം ഇസ്രായേൽജനം വലിയ കഷ്ടത്തിലായി. 10 അപ്പോൾ ഇസ്രായേൽജനം യഹോവയോട് നിലവിളിച്ചു: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ സേവിക്കുകയാൽ അങ്ങയോട് പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
11 യഹോവ ഇസ്രായേൽജനത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈജിപ്റ്റുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കൈയിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചില്ലയോ? 12 സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചു; നിങ്ങൾ സഹായത്തിനായി എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നു മോചിപ്പിച്ചില്ലയോ? 13 എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല. 14 നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിക്കുക; നിങ്ങളുടെ കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ!”
15 എന്നാൽ ഇസ്രായേൽമക്കൾ യഹോവയോട്: “ഞങ്ങൾ പാപംചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇപ്പോൾമാത്രം ഞങ്ങളെ വിടുവിക്കണമേ” എന്നപേക്ഷിച്ചു. 16 അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കിക്കളഞ്ഞു; യഹോവയെ സേവിച്ചു; ഇസ്രായേലിന്റെ കഷ്ടത യഹോവയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി.
17 അമ്മോന്യർ യുദ്ധത്തിനൊരുങ്ങി ഗിലെയാദിൽ പാളയമടിച്ചു; ഇസ്രായേൽമക്കൾ ഒരുമിച്ചുചേർന്ന് മിസ്പായിൽ പാളയമിറങ്ങി. 18 ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും പരസ്പരം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നയാൾ ആരോ അദ്ദേഹം ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കും.”
* 10:4 അതായത്, യായീരിലെ പട്ടണങ്ങൾ 10:12 ചി.കൈ.പ്ര. മിദ്യാന്യരും