21
പുരോഹിതന്മാർക്കുള്ള നിയമങ്ങൾ
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘പുരോഹിതൻ തന്റെ ജനത്തിൽ ആരുടെയെങ്കിലും ശവത്തിൽ സ്പർശിച്ച് സ്വയം അശുദ്ധമാക്കരുത്. 2-3 എന്നാൽ തന്റെ മാതാവ്, പിതാവ്, മകൻ, മകൾ, സഹോദരൻ, കന്യകയായ സഹോദരി—അവൾക്ക് ഭർത്താവ് ഇല്ലാത്തതിനാൽ അദ്ദേഹത്തെ ആശ്രയിച്ചാണല്ലോ കഴിയുന്നത്— എന്നിങ്ങനെയുള്ള അടുത്ത ബന്ധുക്കളാൽ അദ്ദേഹത്തിന് ആചാരപരമായി അശുദ്ധനാകാം. അയാൾ വിവാഹത്താൽ ബന്ധുക്കളായിത്തീർന്ന ആളുകൾക്കുവേണ്ടി സ്വയം അശുദ്ധനാകരുത്, അങ്ങനെ സ്വയം മാലിന്യമേൽക്കരുത്.
“ ‘പുരോഹിതൻ തലമുണ്ഡനം ചെയ്യുകയോ താടിയുടെ വക്കുകൾ വടിക്കുകയോ ശരീരത്തിൽ മുറിവുണ്ടാക്കുകയോ ചെയ്യരുത്. അവർ തങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കണം. തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നവരായതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.
“ ‘അവർ, വേശ്യാവൃത്തിയാൽ മലിനയായവളോ ഭർത്താവിൽനിന്ന് വേർപെട്ടവളോ ആയ സ്ത്രീയെ വിവാഹംകഴിക്കരുത്. കാരണം പുരോഹിതന്മാർ ദൈവത്തിനു വിശുദ്ധരാകുന്നു. നിങ്ങൾ ഓരോരുത്തരും അവരെ വിശുദ്ധരായി പരിഗണിക്കണം, കാരണം പുരോഹിതന്മാർ നിങ്ങളുടെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവരാണ്. നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങൾ അവരെ വിശുദ്ധരായി കണക്കാക്കണം.
“ ‘ഒരു പുരോഹിതന്റെ മകൾ വേശ്യയായി സ്വയം മലിനയാക്കിയാൽ, അവൾ അവളുടെ പിതാവിനെ അപമാനിക്കുന്നു, അവളെ തീയിൽ ദഹിപ്പിക്കണം.
10 “ ‘തന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് തലയിൽ അഭിഷേകതൈലം ഒഴിക്കപ്പെട്ടവനും, പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ സമർപ്പിക്കപ്പെട്ടവനുമായ മഹാപുരോഹിതൻ തന്റെ തലമുടി ചീകാതിരിക്കുകയോ* വസ്ത്രം കീറുകയോ ചെയ്യരുത്. 11 ഒരു ശവശരീരം ഉള്ളിടത്ത് അദ്ദേഹം പ്രവേശിക്കരുത്. തന്റെ പിതാവിനുവേണ്ടിയോ മാതാവിനുവേണ്ടിയോപോലും അദ്ദേഹം സ്വയം അശുദ്ധനാകരുത്. 12 തന്റെ ദൈവത്തിന്റെ അഭിഷേകതൈലത്താൽ അദ്ദേഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാൽ അദ്ദേഹം തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം വിട്ടുപോകുകയോ അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
13 “ ‘അദ്ദേഹം വിവാഹംകഴിക്കുന്ന സ്ത്രീ കന്യകയായിരിക്കണം. 14 അദ്ദേഹം ഒരു വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ വേശ്യാവൃത്തിയാൽ അശുദ്ധമാക്കപ്പെട്ടവളെയോ വിവാഹംകഴിക്കരുത്. സ്വജനത്തിലുള്ള ഒരു കന്യകയെമാത്രമേ വിവാഹംകഴിക്കാവൂ. 15 ഇങ്ങനെയായാൽ അദ്ദേഹം തന്റെ സന്തതിയെ തന്റെ ജനത്തിനിടയിൽ അശുദ്ധമാക്കുകയില്ല; അവനെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’ ”
16 യഹോവ മോശയോട് അരുളിച്ചെയ്തു: 17 “അഹരോനോടു പറയുക: ‘നിന്റെ സന്തതിപരമ്പരയിൽ വികലാംഗർ ആരും ഒരുനാളും, അവരുടെ ദൈവത്തിന്റെ ഭോജനം അർപ്പിക്കാൻ അടുത്തുവരരുത്. 18 അന്ധൻ, മുടന്തൻ, വിരൂപി, വൈകല്യമുള്ളവൻ, 19 കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ, 20 കൂനൻ, കുള്ളൻ, കാഴ്ചയ്ക്കു ന്യൂനതയുള്ളവൻ, ചൊറിയുള്ളവൻ, ചുണങ്ങുള്ളവൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരാരും അടുത്തുവരരുത്. 21 പുരോഹിതനായ അഹരോന്റെ പുത്രന്മാരിൽ ഊനമുള്ളവൻ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാൻ അടുത്തുവരരുത്. അവന് ഒരു ഊനമുണ്ട്; തന്റെ ദൈവത്തിനു ഭോജനം അർപ്പിക്കാൻ അവൻ അടുത്തുവരരുത്. 22 തന്റെ ദൈവത്തിന്റെ അതിവിശുദ്ധഭോജനവും വിശുദ്ധഭോജനവും അയാൾക്കു ഭക്ഷിക്കാം, 23 എങ്കിലും അയാൾ ഊനമുള്ളവൻ ആകുകകൊണ്ട് തിരശ്ശീലയ്ക്കടുത്തു പോകുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്ത് എന്റെ വിശുദ്ധമന്ദിരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തരുത്. അവരെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’ ”
24 അങ്ങനെ മോശ ഇത് അഹരോനോടും പുത്രന്മാരോടും സകല ഇസ്രായേല്യരോടും പറഞ്ഞു.
* 21:10 അഥവാ, തന്റെ ശിരോവസ്ത്രം ധരിക്കാതിരിക്കുകയോ