3
നേതാക്കന്മാരെയും പ്രവാചകന്മാരെയും ശാസിക്കുന്നു 
 
1 അപ്പോൾ ഞാൻ പറഞ്ഞു:  
“യാക്കോബിന്റെ നേതാക്കന്മാരേ,  
ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക.  
നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്.   
2 നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ,  
എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും  
അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ,   
3 എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ,  
അവരുടെ ത്വക്ക് ഉരിയുന്നവരേ,  
അവരുടെ അസ്ഥികൾ തകർക്കുന്നവരേ,  
ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ,  
നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?”   
   
 
4 അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ  
അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല.  
അവർ ചെയ്ത ദുഷ്ടതനിമിത്തം  
അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും.   
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“ഭക്ഷണം നൽകുന്നവരോട്  
‘സമാധാനം,’ എന്നും  
ആഹാരം നൽകാത്തവരോട്,  
യുദ്ധത്തിന് ഒരുങ്ങുക എന്നും പറഞ്ഞുകൊണ്ട്,  
എന്റെ ജനത്തെ വഴിതെറ്റിക്കുന്ന  
പ്രവാചകരേ,   
6 ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും  
നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും.  
പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും  
അവർക്കു പകൽ ഇരുണ്ടുപോകും.   
7 ദർശകന്മാർ ലജ്ജിക്കും;  
ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും.  
ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ  
അവർ വായ് പൊത്തും.”   
   
 
8 യാക്കോബിനോട് അവന്റെ അതിക്രമത്തെയും  
ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്,  
ഞാൻ യഹോവയുടെ ആത്മാവിന്റെ  
ശക്തിയാലും നീതിയാലും  
ബലത്താലും നിറഞ്ഞിരിക്കുന്നു.   
   
 
9 യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ,  
ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക!  
നിങ്ങൾ നീതി നിഷേധിച്ചു;  
നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു.   
10 അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും  
ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു.   
11 അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു;  
അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു;  
അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു.  
എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന:  
“യഹോവ നമ്മുടെ മധ്യത്തിലില്ലേ?  
ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു.   
12 അതുകൊണ്ട്, നിങ്ങൾനിമിത്തം  
സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും;  
ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും;  
ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.