31
മിദ്യാന്യരോടു പ്രതികാരം നടത്തുന്നു
യഹോവ മോശയോട്, “ഇസ്രായേല്യർക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക. അതിനുശേഷം നീ നിന്റെ ജനത്തോടു ചേർക്കപ്പെടും” എന്ന് അരുളിച്ചെയ്തു.
അങ്ങനെ മോശ ജനത്തോടു പറഞ്ഞു: “മിദ്യാന്യർക്കെതിരായി യുദ്ധംചെയ്യേണ്ടതിനും യഹോവയ്ക്ക് അവരുടെമേലുള്ള പ്രതികാരം നടത്തേണ്ടതിനുമായി നിങ്ങളുടെ പുരുഷന്മാരിൽ ചിലരെ സജ്ജരാക്കുക. ഇസ്രായേല്യരുടെ ഓരോ ഗോത്രത്തിൽനിന്നും ആയിരം പുരുഷന്മാരെവീതം യുദ്ധത്തിനയയ്ക്കുക.” അങ്ങനെ ഇസ്രായേലിന്റെ കുലങ്ങളിൽനിന്ന് ആയിരംപേർവീതം തെരഞ്ഞെടുക്കപ്പെട്ടു; അങ്ങനെ പന്തീരായിരം പുരുഷന്മാർ യുദ്ധസന്നദ്ധരായി. ഓരോ ഗോത്രത്തിൽനിന്നും ആയിരംപേർ വീതമായിവന്ന അവരെ മോശ പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസിനൊപ്പം യുദ്ധത്തിനയച്ചു. വിശുദ്ധമന്ദിരത്തിൽനിന്നുള്ള ഉപകരണങ്ങളും മുന്നറിയിപ്പു നൽകുന്നതിനുള്ള കാഹളങ്ങളും അദ്ദേഹം തന്നോടൊപ്പം എടുത്തിരുന്നു.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ മിദ്യാന്യരുമായി യുദ്ധംചെയ്ത് പുരുഷന്മാരെയൊക്കെയും വധിച്ചു. ആ വധിക്കപ്പെട്ടവരെക്കൂടാതെ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാനിലെ അഞ്ചു രാജാക്കന്മാരെയും വധിച്ചു. ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാൾകൊണ്ടു കൊന്നു. ഇസ്രായേല്യർ മിദ്യാന്യസ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളെ മുഴുവൻ എടുക്കുകയും അവരുടെ സമ്പത്ത് എല്ലാം കൊള്ളയിടുകയും ചെയ്തു. 10 മിദ്യാന്യർ താമസിച്ചിരുന്ന സകലപട്ടണങ്ങളും അവരുടെ പാളയങ്ങളും അവർ തീയിട്ടു ചുട്ടു. 11 ജനങ്ങളും മൃഗങ്ങളും ഉൾപ്പെടെ സകലകൊള്ളവസ്തുക്കളും കവർച്ചയും അവർ എടുത്തു; 12 യുദ്ധത്തടവുകാർ, കൊള്ളവസ്തുക്കൾ, കവർച്ച എന്നിവ മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും ഇസ്രായേല്യസഭയുടെയും അടുക്കൽ, അവർ പാളയമടിച്ചിരുന്ന യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബ് സമതലത്തിൽ കൊണ്ടുവന്നു.
13 മോശയും പുരോഹിതനായ എലെയാസാരും സഭാനേതാക്കന്മാരെല്ലാവരും പാളയത്തിനുപുറത്ത് അവരെ എതിരേൽക്കാൻ പോയി. 14 എന്നാൽ യുദ്ധംചെയ്തു മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ* സൈന്യാധിപന്മാരോട് മോശ കോപിച്ചു:
15 “സകലസ്ത്രീകളെയും നിങ്ങൾ ജീവനോടെ വെച്ചുവോ?” മോശ അവരോടു ചോദിച്ചു. 16 “യഹോവയുടെ ജനത്തിന്മേൽ ഒരു ബാധ വരാൻ തക്കവണ്ണം പെയോരിലെ സംഭവത്തിൽ ബിലെയാമിന്റെ ഉപദേശം അനുസരിച്ചതിനാൽ, ഇസ്രായേല്യർ യഹോവയോട് അവിശ്വസ്തരായിത്തീരാൻ കാരണക്കാരായവർ അവരാണ്. 17 ഇപ്പോൾ സകല ആൺകുട്ടികളെയും പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുള്ള സകലസ്ത്രീകളെയും വധിക്കുക. 18 എന്നാൽ പുരുഷനോടുകൂടെ ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്ത സകലപെൺകുട്ടികളെയും നിങ്ങൾക്കായി രക്ഷിക്കുക.
19 “ആരെയെങ്കിലും കൊന്നിട്ടുള്ളവരോ കൊല്ലപ്പെട്ട ആരെയെങ്കിലും സ്പർശിച്ചവരോ ആയ നിങ്ങൾ എല്ലാവരും ഏഴുദിവസത്തേക്കു പാളയത്തിനു വെളിയിൽ പാർക്കണം. മൂന്നും ഏഴും ദിവസങ്ങളിൽ നിങ്ങൾ നിങ്ങളെത്തന്നെയും നിങ്ങളുടെ ബന്ദികളെയും ശുദ്ധീകരിക്കണം. 20 അപ്രകാരംതന്നെ സകലവസ്ത്രങ്ങളും തുകൽ, ആട്ടുരോമം, മരം എന്നിവകൊണ്ടു നിർമിച്ച സകലതും ശുദ്ധീകരിക്കണം.”
21 ഇതിനുശേഷം പുരോഹിതനായ എലെയാസാർ യുദ്ധത്തിനുപോയ പടയാളികളോടു പറഞ്ഞു, “യഹോവ മോശയ്ക്കു നൽകിയ ന്യായപ്രമാണത്തിലെ ചട്ടം ഇതാണ്: 22 സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, വെളുത്തീയം, കറുത്തീയം മുതലായ 23 തീയാൽ നശിക്കാത്ത മറ്റെന്തും തീയിലിട്ട് എടുക്കണം. അപ്പോൾ അവ ശുദ്ധമാകും. എന്നാൽ അവ ശുദ്ധീകരണജലത്താലും ശുദ്ധമാക്കപ്പെടണം. അഗ്നിയെ അതിജീവിക്കാൻ കഴിയാത്ത വസ്തു ഒക്കെയും ആ ജലത്തിലിട്ട് എടുക്കണം. 24 ഏഴാംദിവസം നിങ്ങളുടെ വസ്ത്രം കഴുകണം; അപ്പോൾ നിങ്ങൾ ശുദ്ധരാകും. പിന്നെ നിങ്ങൾക്കു പാളയത്തിലേക്ക് വരാം.”
കൊള്ളമുതൽ പങ്കിടുന്നു
25 യഹോവ മോശയോടു കൽപ്പിച്ചു: 26 “നീയും പുരോഹിതനായ എലെയാസാരും സഭയിലെ പിതൃഭവനത്തലവന്മാരുംകൂടി യുദ്ധത്തിൽ പിടിച്ചെടുത്ത സകലമനുഷ്യരെയും മൃഗങ്ങളെയും എണ്ണണം. 27 യുദ്ധത്തിൽ പങ്കെടുത്ത പടയാളികൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കുമായി കൊള്ളമുതൽ തുല്യ രണ്ടോഹരിയായി പങ്കിടണം. 28 യുദ്ധത്തിൽ പങ്കെടുത്ത പടയാളികളുടേതിൽനിന്ന് യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ ഏതുമാകട്ടെ, അഞ്ഞൂറിലൊന്നുവീതം യഹോവയ്ക്കായി വേർതിരിക്കണം. 29 അതു പടയാളികളുടെ ഓഹരിയിൽനിന്ന് പകുതി യഹോവയ്ക്കു വിശിഷ്ടയാഗാർപ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കുക. 30 ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ മറ്റ് ഏതുമൃഗമോ ആകട്ടെ അൻപതിന് ഒന്നുവീതം തെരഞ്ഞെടുക്കുക. അവയെ യഹോവയുടെ സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്കു കൊടുക്കുക.” 31 അങ്ങനെ മോശയും പുരോഹിതനായ എലെയാസാരും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ചെയ്തു.
32 പടയാളികൾ എടുത്ത കവർച്ചയ്ക്കുപുറമേ ഉണ്ടായിരുന്ന കൊള്ളമുതൽ 6,75,000 ചെമ്മരിയാട്, 33 72,000 കന്നുകാലി, 34 61,000 കഴുത, 35 പുരുഷനുമായി ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്തവരായ 32,000 സ്ത്രീകൾ ഇവയായിരുന്നു.
 
36 യുദ്ധത്തിൽ പങ്കെടുത്തവർക്കുള്ള ഓഹരി—കൊള്ളമുതലിന്റെ പകുതി—ഇവയായിരുന്നു:
 
3,37,500 ചെമ്മരിയാട്, 37 അതിൽ യഹോവയ്ക്കുള്ള വിഹിതം 675 ആയിരുന്നു;
38 36,000 കന്നുകാലി, അതിൽ യഹോവയ്ക്കുള്ള വിഹിതം 72 ആയിരുന്നു;
39 30,500 കഴുത, അതിൽ യഹോവയ്ക്കുള്ള വിഹിതം 61 ആയിരുന്നു;
40 16,000 ജനങ്ങൾ, അതിൽ യഹോവയ്ക്കുള്ള വിഹിതം 32 ആയിരുന്നു.
 
41 യഹോവ മോശയോടു കൽപ്പിച്ചതുപോലെ മോശ ആ വിഹിതം യഹോവയുടെ ഭാഗമായി പുരോഹിതനായ എലെയാസാരിനു കൊടുത്തു.
42 പോരാളികൾക്കുള്ളതിൽനിന്ന് മോശ വേർതിരിച്ച, പകുതി കൊള്ളമുതലിൽ, ഇസ്രായേല്യരുടെ ഓഹരി 43 3,37,500 ചെമ്മരിയാട്, 44 36,000 കന്നുകാലി, 45 30,500 കഴുത, 46 16,000 ജനങ്ങൾ എന്നിവയായിരുന്നു. 47 യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാർ, മൃഗങ്ങൾ എന്നിവയിൽ അൻപതിന് ഒന്നുവീതം സമാഗമകൂടാരത്തിൽ ശുശ്രൂഷിച്ചിരുന്ന ലേവ്യർക്കു കൊടുത്തു.
48 ഇതിനുശേഷം സൈന്യവിഭാഗങ്ങളുടെമേൽ നിയമിക്കപ്പെട്ടിരുന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യാധിപന്മാർ മോശയുടെ അടുക്കൽ ചെന്ന് 49 അദ്ദേഹത്തോടു പറഞ്ഞു: “അങ്ങയുടെ ആജ്ഞാനുസരണം അങ്ങയുടെ ദാസന്മാർ പടയാളികളെ എണ്ണി. ഒരുവൻപോലും നഷ്ടപ്പെട്ടിട്ടില്ല. 50 അതുകൊണ്ട് ഞങ്ങൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ച സ്വർണ ഉരുപ്പടികളായ തോൾവള, കൈവള, മോതിരം, കുണുക്ക്, മാല എന്നിവ യഹോവയ്ക്ക് ഒരു കാഴ്ചയായിക്കൊണ്ടുവന്നിരിക്കുന്നു.”
51 മോശയും പുരോഹിതനായ എലെയാസാരും അവരിൽനിന്ന് കൈപ്പണിയായി നിർമിച്ച ആ സ്വർണ ഉരുപ്പടികൾ സ്വീകരിച്ചു. 52 സഹസ്രാധിപന്മാരിലും ശതാധിപന്മാരിലുംനിന്ന് അവർ യഹോവയ്ക്കു കാഴ്ചയായി അർപ്പിച്ച സ്വർണം ആകെ 16,750 ശേക്കേൽ ആയിരുന്നു. 53 ഓരോ പടയാളിയും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിരുന്നു. 54 മോശയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ച് യഹോവയുടെമുമ്പാകെ ഇസ്രായേല്യർക്ക് ഒരു സ്മാരകമായി സമാഗമകൂടാരത്തിൽ കൊണ്ടുവന്നു.
* 31:14 അതായത്, ആയിരംപേരും നൂറുപേരും അടങ്ങുന്ന സൈന്യത്തിന്റെ അധിപന്മാർ. 31:52 ഏക. 190 കി.ഗ്രാം.