22
സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം;
ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.
 
സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം:
അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു.
 
ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു;
എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.
 
വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ
ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും.
 
ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്,
എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു.
 
കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,
വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.
 
ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു,
വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്.
 
ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും,
അവരുടെ ഭീകരവാഴ്ച* അവസാനിക്കും.
 
ഉദാരമനസ്കരായവർ അനുഗൃഹീതർ,
കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു.
 
10 പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും;
കലഹവും അധിക്ഷേപവും അവസാനിക്കും.
 
11 ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക്
രാജാവ് സ്നേഹിതനായിത്തീരും.
 
12 പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്,
വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു.
 
13 അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്!
ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!”
 
14 വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്;
യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു.
 
15 മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു,
എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.
 
16 സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും
ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും.
ജ്ഞാനിയുടെ സൂക്തങ്ങൾ
ഒന്നാംസൂക്തം
17 ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക;
ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക,
18 കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും
അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം.
19 നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്,
ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു.
20 ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്,
ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ,
21 നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന്
നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ്
ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്.
രണ്ടാംസൂക്തം
22 ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത്
നിർധനരെ കോടതികയറ്റി തകർത്തുകളയരുത്,
23 കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും
അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.
മൂന്നാംസൂക്തം
24 ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്,
പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.
25 അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും
നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും.
നാലാംസൂക്തം
26 മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ
അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;
27 അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്,
നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.
അഞ്ചാംസൂക്തം
28 നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന
പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്.
ആറാംസൂക്തം
29 തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ?
അവർ രാജാക്കന്മാരെ സേവിക്കും
കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.
* 22:8 മൂ.ഭാ. കോപത്തിന്റെ ദണ്ഡ് 22:14 മൂ.ഭാ. ആഴമുള്ള കുഴി