9
ജ്ഞാനവും അവിവേകവും
ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു;
ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു.
അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി;
അവളുടെ തീന്മേശയും ഒരുക്കിവെച്ചു.
അവൾ തന്റെ തോഴിമാരെ നിയോഗിച്ചു,
നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി,
“ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!”
ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു,
“വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക,
ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക.
നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;
വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.”
 
പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു;
ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും.
പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും;
ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും.
ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും;
നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും.
 
10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.
11 ജ്ഞാനംമൂലം* നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും,
നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും.
12 നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും;
നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും.
 
13 ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്;
അവൾ ഭോഷയും വിവരംകെട്ടവളുമാണ്.
14 അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു,
നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ,
15 സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്,
അവൾ വിളിച്ചുപറയുന്നു,
16 “ലളിതമാനസരേ, എന്നോടൊപ്പം വരിക!”
വിവേകരഹിതരോടവൾ ചൊല്ലുന്നു,
17 “അപഹരിക്കപ്പെട്ട ജലം മധുരതരം;
ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!”
18 എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും
അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.
* 9:11 മൂ.ഭാ. ഞാൻ 9:15 മൂ.ഭാ. തങ്ങളുടെ പാതയിൽ നേരേ പോകുന്നവരോട്