സങ്കീർത്തനം 47
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. 
 
1 സകലജനതകളുമേ, കൈകൊട്ടുക;  
ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.   
   
 
2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ,  
അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.   
3 അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും  
ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.   
4 അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു,  
അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. 
സേലാ.
   
   
 
5 ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു,  
കാഹളനാദത്തോടെ യഹോവയും.   
6 ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക;  
നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.   
7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു;  
അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.   
   
 
8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു;  
ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.   
9 രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ  
അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു,  
കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം ദൈവത്തിനുള്ളതാണ്;  
അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.