സങ്കീർത്തനം 53
ദാവീദിന്റെ ധ്യാനസങ്കീർത്തനം. 
 
1 “ദൈവം ഇല്ല,” എന്നു മൂഢർ  
തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.  
അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ വഴികൾ നിന്ദ്യമായവ;  
നന്മചെയ്യുന്നവർ ആരുമില്ല.   
   
 
2 ദൈവത്തെ അന്വേഷിക്കുന്ന  
വിവേകിയുണ്ടോ എന്നറിയാൻ  
ദൈവം സ്വർഗത്തിൽനിന്നു  
മാനവവംശത്തെ നോക്കുന്നു.   
3 എന്നാൽ, എല്ലാവരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;  
നന്മചെയ്യുന്നവർ ആരുമില്ല,  
ഒരൊറ്റവ്യക്തിപോലുമില്ല.   
   
 
4 അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ?  
   
 
മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു;  
അവർ ഒരിക്കലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.   
5 എന്നാൽ അവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു,  
ഇത്തരം കൊടുംഭീതി അവർക്കൊരിക്കലും ഉണ്ടായിട്ടില്ല.  
നിങ്ങളെ ആക്രമിച്ചവരുടെ അസ്ഥികൾ ദൈവം ചിതറിച്ചിരിക്കുന്നു;  
ദൈവം അവരെ തിരസ്കരിച്ചിരിക്കുന്നതിനാൽ നിങ്ങൾ അവരെ ലജ്ജിതരാക്കിയിരിക്കുന്നു.   
   
 
6 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ!  
ദൈവം തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ,  
യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ!   
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.