സങ്കീർത്തനം 6
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 
1 യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോ  
അങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ.   
2 യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു;  
യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു.   
3 എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു.  
ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ?   
   
 
4 യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ,  
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.   
5 മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല.  
പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും?   
   
 
6 എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു.  
   
 
രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു,  
എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു.   
7 സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു;  
എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു.   
   
 
8 അതിക്രമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകലുക,  
കാരണം യഹോവ എന്റെ വിലാപം കേട്ടിരിക്കുന്നു.   
9 കരുണയ്ക്കായുള്ള എന്റെ യാചന യഹോവ കേട്ടിരിക്കുന്നു;  
യഹോവ എന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു.   
10 എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും;  
തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും.