സങ്കീർത്തനം 62
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 
1 ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;  
എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു.   
2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;  
അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.   
   
 
3 ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും?  
ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ  
നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ?   
4 ഉന്നതസ്ഥാനത്തുനിന്ന്  
എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം,  
അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു.  
അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു,  
എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. 
സേലാ.
   
   
 
5 എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;  
അങ്ങയിലാണ് എന്റെ പ്രത്യാശ.   
6 അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;  
അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല.   
7 എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;  
അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.   
8 അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,  
നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക,  
കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. 
സേലാ.
   
   
 
9 ഹീനകുലജന്മം കേവലമൊരു ശ്വാസവും  
ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു.  
ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും;  
അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്.   
10 കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ  
മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്;  
നിന്റെ ധനം അധികരിച്ചാലും,  
നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്.   
   
 
11 ദൈവം ഒരു കാര്യം അരുളിച്ചെയ്തു,  
രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു:  
“ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു,   
12 അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ;  
അങ്ങ് ഓരോരുത്തർക്കും പ്രതിഫലംനൽകും  
അവരവരുടെ പ്രവൃത്തിക്കനുസൃതമായിട്ടുതന്നെ.”