സങ്കീർത്തനം 92
ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. 
 
1-2 യഹോവയെ വാഴ്ത്തുന്നതും  
അത്യുന്നതനേ, അവിടത്തെ നാമത്തിന്  
പത്തുകമ്പിയുള്ള വീണയുടെയും  
കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും   
3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും  
രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.   
   
 
4 യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ;  
തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും.   
5 യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം  
അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!   
6 വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല,  
ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല,   
7 ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും  
അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും,  
എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ.   
   
 
8 എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.   
   
 
9 യഹോവേ, അങ്ങയുടെ ശത്രുക്കൾ,  
അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം;  
എല്ലാ അധർമികളും ചിതറിക്കപ്പെടും.   
10 എന്നാൽ അവിടന്ന് എന്റെ കൊമ്പ് കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി;  
പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു.   
11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു;  
എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.   
   
 
12 നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു,  
അവർ ലെബാനോനിലെ ദേവദാരുപോലെ വളരും;   
13 അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു,  
നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും.   
14 അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും,  
അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും,   
15 “യഹോവ നീതിനിഷ്ഠനാകുന്നു;  
അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.