സങ്കീർത്തനം 98
ഒരു സങ്കീർത്തനം. 
 
1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;  
അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു.  
അവിടത്തെ വലതുകരവും വിശുദ്ധഭുജവും  
അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.   
2 യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു  
അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.   
3 അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും  
വിശ്വസ്തതയും ഓർത്തിരിക്കുന്നു;  
നമ്മുടെ ദൈവത്തിന്റെ രക്ഷയെ  
ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.   
   
 
4 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക,  
ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;   
5 കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക,  
കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,   
6 കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും—  
രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.   
   
 
7 സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ,  
ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.   
8 നദികൾ കരഘോഷം മുഴക്കട്ടെ,  
മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;   
9 അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ;  
അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ.  
അവിടന്ന് ലോകത്തെ നീതിയോടും  
ജനതകളെ ന്യായപൂർവമായും വിധിക്കും.