18
ദാവീദിന്റെ വിജയങ്ങൾ
കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു ഗത്തും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും അദ്ദേഹം പിടിച്ചെടുത്തു.
ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അവർ ദാവീദിന് അടിമകളായി കപ്പം* കൊടുത്തു.
കൂടാതെ, സോബാരാജാവായ ഹദദേസർ ഹമാത്തിന്റെ പരിസരപ്രദേശങ്ങളിലെല്ലാം തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള യൂഫ്രട്ടീസ് നദിവരെയും കീഴടക്കി. അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.
ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു. അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊണ്ടുവന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
ഹദദേസറിന്റെ സൈന്യാധിപന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കുനിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും സ്തൂപങ്ങളും മറ്റു വെങ്കല ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ശലോമോൻ ഇത് ഉപയോഗപ്പെടുത്തി.
ദാവീദ് സോബാരാജാവായ ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ, 10 ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി, തോയി തന്റെ മകനായ ഹദോരാമിനെ§ അയച്ചു. ഹദദേസരും തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള സകലവിധ ഉപകരണങ്ങളും ഹദോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.
11 താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്നെല്ലാം പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു.
12 സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു. 13 അദ്ദേഹം ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
ദാവീദിന്റെ ഉദ്യോഗസ്ഥർ
14 തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു.
 
15 സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും
അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു.
16 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും* പുരോഹിതന്മാരും
ശവ്ശാ ലേഖകനും ആയിരുന്നു.
17 യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു.
ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ മുഖ്യസേവകന്മാരും ആയിരുന്നു.
* 18:2 ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. 18:8 തേബാഹ്, തിബ്ഹാ എന്നതിന്റെ മറ്റൊരുരൂപം. 18:9 തൂ, തോയി എന്നതിന്റെ മറ്റൊരുരൂപം. § 18:10 യോരാം, ഹദോരാം എന്നതിന്റെ മറ്റൊരുരൂപം. * 18:16 ചി.കൈ.പ്ര. അബിമെലേക്ക്; 2 ശമു. 8:17 കാണുക. 18:16 അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ.