7
അല്ലയോ പ്രഭുകുമാരീ,
പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം!
നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ
കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ്
വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന
വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി.
ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട
ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്
നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,
ഇരട്ടപിറന്ന കലമാനുകൾക്കു സമം.
ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം.
ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള
ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ.
ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന
ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.
നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്.
നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്;
രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.
എന്റെ പ്രിയേ, നീ എത്ര സുന്ദരി,
നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു!
നിന്റെ ആകാരം പനയുടേതുപോലെ,
നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും.
“ഞാൻ പനയിൽ കയറും;
അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു.
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും
നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും
നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ.
യുവതി
ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ,
അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.
10 ഞാൻ എന്റെ പ്രിയനുള്ളവൾ,
അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു.
11 എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം,
നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന്* രാപാർക്കാം.
12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം—
മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും
അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും
മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം—
അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം.
13 ദൂദായിപ്പഴം സുഗന്ധം വീശുന്നു,
നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്;
എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം
ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.
 
* 7:11 അഥവാ, മൈലാഞ്ചിച്ചെടികൾക്കിടയിൽ