11
യിസ്രായേലിനോടുള്ള ദൈവത്തിന്‍റെ സ്നേഹം
1 “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു;
മിസ്രയീമിൽ നിന്ന് ഞാൻ എന്‍റെ മകനെ വിളിച്ചു.
2 എന്നാൽ, ഞാൻ അവരെ വിളിക്കുന്തോറും
അവർ എന്നെ വിട്ടകന്നുപോയി;
ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു,
വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.
3 ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു;
ഞാൻ അവരെ എന്‍റെ ഭുജങ്ങളിൽ എടുത്തു;
എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി
എന്ന് അവർ അറിഞ്ഞില്ല.
4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ,
ഞാൻ അവരെ നയിച്ചു;
അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു;
ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.
5 “അവർ മിസ്രയീം ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല;
എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട്
അശ്ശൂര്യൻ അവരുടെ രാജാവാകും.
6 അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും.
നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും.
അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും.
7 എന്‍റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു;
അവർ അത്യുന്നതനോട് നിലവിളിച്ചാലും
അവൻ അവരെ ഉയർത്തുകയില്ല.
8 എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും?
യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും?
ഞാൻ നിന്നെ എങ്ങനെ ആദ്മമയെപ്പോലെ ആക്കും?
ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും?
എന്‍റെ ഹൃദയം എന്നെ അതിന് അനുവദിക്കുന്നില്ല;
എനിക്ക് നിങ്ങളോട് അയ്യോഭാവം തോന്നുന്നു.
9 എന്‍റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല;
ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല;
ഞാൻ മനുഷ്യനല്ല ദൈവം അത്രേ.
നിങ്ങളുടെ നടുവിൽ പരിശുദ്ധൻ തന്നെ;
ഞാൻ ക്രോധത്തോടെ വരുകയുമില്ല.
10 അവർ യഹോവയെ അനുഗമിക്കും.
അവിടുന്ന് സിംഹംപോലെ ഗർജിക്കും;
യഹോവ ഗർജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും.
11 അവർ പക്ഷികളെപ്പോലെ മിസ്രയീമിൽനിന്നും
പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും വിറച്ചുകൊണ്ട് വരും;
ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും”
എന്ന് യഹോവയുടെ അരുളപ്പാട്.
യിസ്രായേലിന്‍റെ പാപം
12 എഫ്രയീം കാപട്യം കൊണ്ടും
യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു;
എന്നാൽ യെഹൂദായെ ദൈവം ഇന്നും അറിയുന്നു.
അവൻ പരിശുദ്ധനായവനോടു വിശ്വസ്തത പുലർത്തുന്നു.