12
1 എഫ്രയീം കാറ്റിനെ സ്നേഹിച്ച്,
കിഴക്കൻ കാറ്റിനെ പിന്തുടരുന്നു;
അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു;
അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു;
മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.
2 യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്;
യഹോവ യാക്കോബിനെ അവന്റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും;
അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം
അവന് പകരം കൊടുക്കും.
3 അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു;
തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
4 അവൻ ദൂതനോട് പൊരുതി ജയിച്ചു;
അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു;
അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി,
അവിടെവച്ച് യഹോവ അവനോട് സംസാരിച്ചു.
5 യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു;
‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം.
6 അതുകൊണ്ട് നീ നിന്റെ ദൈവത്തിന്റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക;
ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക.
7 യിസ്രായേൽ ഒരു കനാന്യനാകുന്നു;
കള്ളത്തുലാസ് അവന്റെ കയ്യിൽ ഉണ്ട്;
പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
8 എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു,
എനിക്ക് ധനം കിട്ടിയിരിക്കുന്നു;
എന്റെ സകല പ്രയത്നങ്ങളിലും
പാപകരമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല” എന്നിങ്ങനെ പറയുന്നു.
9 ഞാനോ മിസ്രയീം ദേശം മുതൽ
നിന്റെ ദൈവമായ യഹോവയാകുന്നു;
ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ
ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
10 ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു;
പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.
11 ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും;
അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ,
അവരുടെ ബലിപീഠങ്ങൾ
വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
12 യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി;
യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു,
ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു.
13 യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു,
ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു.
14 എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു;
ആകയാൽ അവന്റെ കർത്താവ് അവന്റെ രക്തപാതകം അവന്റെമേൽ ചുമത്തുകയും
അവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും.