17
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം
1 ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം:
“ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാത്തവിധം നീങ്ങിപ്പോയിരിക്കുന്നു;
അത് ശൂന്യകൂമ്പാരമായിത്തീരും.
2 അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു;
അവ ആട്ടിൻകൂട്ടങ്ങൾക്കായിരിക്കും;
ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
3 എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും;
അരാമിൽ ശേഷിച്ചവർ യിസ്രായേൽ മക്കളുടെ മഹത്ത്വംപോലെയാകും”
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
4 “ആ നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും;
അവന്‍റെ ദേഹപുഷ്ടി മെലിഞ്ഞുപോകും.
5 അത് കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു
കൈകൊണ്ട് കതിരുകൾ കൊയ്യുംപോലെയും
ഒരുത്തൻ രെഫയീം താഴ്വരയിൽ
കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
6 ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ
ഫലവൃക്ഷത്തിന്‍റെ ശിഖരങ്ങളിൽ നാലഞ്ചു കായോ
ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും”
എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
7 ആ നാളിൽ മനുഷ്യൻ തന്‍റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്‍റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും
8 തന്‍റെ സ്രഷ്ടാവിങ്കലേക്കു തിരിയുകയും അവന്‍റെ കണ്ണ് യിസ്രായേലിന്‍റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
9 ആ നാളിൽ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.
10 നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു
നിന്‍റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കുകകൊണ്ടു
നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി
അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികൾ നടുന്നു.
11 നടുന്ന ദിവസത്തിൽ നീ അതിന് വേലി കെട്ടുകയും
രാവിലെ നിന്‍റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു;
എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും
തട്ടുന്ന ദിവസത്തിൽ കൊയ്ത്ത് പൊയ്പോകും.
12 അയ്യോ, അനേകജനതകളുടെ മുഴക്കം;
അവർ കടലിന്‍റെ മുഴക്കംപോലെ മുഴങ്ങുന്നു!
അയ്യോ, വംശങ്ങളുടെ ഇരച്ചിൽ!
അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.
13 വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു;
എങ്കിലും അവിടുന്ന് അവരെ ശാസിക്കും;
അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും;
കാറ്റിനു മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും
കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.
14 സന്ധ്യാസമയത്ത് ഇതാ, ഭീതി!
പ്രഭാതത്തിനു മുമ്പ് അവൻ ഇല്ലാതെയായി!
ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും
നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.