17
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം:
 
“ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാത്തവിധം നീങ്ങിപ്പോയിരിക്കുന്നു;
അത് ശൂന്യകൂമ്പാരമായിത്തീരും.
അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു;
അവ ആട്ടിൻകൂട്ടങ്ങൾക്കായിരിക്കും;
ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും;
അരാമിൽ ശേഷിച്ചവർ യിസ്രായേൽ മക്കളുടെ മഹത്ത്വംപോലെയാകും”
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
“ആ നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും;
അവന്‍റെ ദേഹപുഷ്ടി മെലിഞ്ഞുപോകും.
അത് കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു
കൈകൊണ്ട് കതിരുകൾ കൊയ്യുംപോലെയും
ഒരുത്തൻ രെഫയീം താഴ്വരയിൽ
കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ
ഫലവൃക്ഷത്തിന്‍റെ ശിഖരങ്ങളിൽ നാലഞ്ചു കായോ
ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും”
എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
 
ആ നാളിൽ മനുഷ്യൻ തന്‍റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്‍റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും തന്‍റെ സ്രഷ്ടാവിങ്കലേക്കു തിരിയുകയും അവന്‍റെ കണ്ണ് യിസ്രായേലിന്‍റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
ആ നാളിൽ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.
 
10 നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു
നിന്‍റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കുകകൊണ്ടു
നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി
അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികൾ നടുന്നു.
11 നടുന്ന ദിവസത്തിൽ നീ അതിന് വേലി കെട്ടുകയും
രാവിലെ നിന്‍റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു;
എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും
തട്ടുന്ന ദിവസത്തിൽ കൊയ്ത്ത് പൊയ്പോകും.
 
12 അയ്യോ, അനേകജനതകളുടെ മുഴക്കം;
അവർ കടലിന്‍റെ മുഴക്കംപോലെ മുഴങ്ങുന്നു!
അയ്യോ, വംശങ്ങളുടെ ഇരച്ചിൽ!
അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.
13 വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു;
എങ്കിലും അവിടുന്ന് അവരെ ശാസിക്കും;
അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും;
കാറ്റിനു മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും
കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.
14 സന്ധ്യാസമയത്ത് ഇതാ, ഭീതി!
പ്രഭാതത്തിനു മുമ്പ് അവൻ ഇല്ലാതെയായി!
ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും
നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.