18
കൂശിനെക്കുറിച്ചുള്ള പ്രവാചകം
1 അയ്യോ, കൂശിലെ നദികൾക്കരികിൽ
ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ!
2 കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ
ദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ!
ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും
മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ,
ആരംഭംമുതൽ ഇന്നുവരെ
ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ,
അളക്കുന്നതും ചവിട്ടിക്കളയുന്നതും
നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ
ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ.
3 ഭൂതലത്തിലെ സർവ്വനിവാസികളും
ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ,
പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ,
നിങ്ങൾ നോക്കുവിൻ;
കാഹളം ഊതുമ്പോൾ കേൾക്കുവിൻ.
4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:
“വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ,
കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ
മേഘം മഞ്ഞു പൊഴിക്കുമ്പോൾ,
ഞാൻ എന്‍റെ നിവാസത്തിൽ
സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.”
5 കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു,
പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ,
അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു
ശാഖകൾ ചെത്തിക്കളയും.
6 അതെല്ലാം മലയിലെ കഴുകനും
ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും;
കഴുകൻ അതുകൊണ്ട് വേനൽ കഴിക്കും;
ഭൂമിയിലെ സകലമൃഗവും
അതുകൊണ്ട് ശൈത്യകാലം കഴിക്കും.
7 ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം,
ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം,
അളക്കുന്നതും ചവിട്ടിക്കളയുന്നതും
നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ,
സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു
സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും.