52
യെരൂശലേമിന്‍റെ മോചനം
 
സീയോനേ, ഉണരുക, ഉണരുക,
നിന്‍റെ ബലം ധരിച്ചുകൊള്ളുക;
വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക;
ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല.
പൊടി കുടഞ്ഞുകളയുക; യെരൂശലേമേ,
എഴുന്നേറ്റ് ഇരിക്കുക;
ബദ്ധയായ സീയോൻ പുത്രീ,
നിന്‍റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു;
വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.”
 
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ ജനം പണ്ടു പരദേശവാസം ചെയ്യുവാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു. ഇപ്പോൾ എന്‍റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കുകകൊണ്ടു ഞാൻ ഇവിടെ എന്ത് ചെയ്യേണ്ടു” എന്നു യഹോവ അരുളിച്ചെയ്യുന്നു; “അവരുടെ അധിപതിമാർ പരിഹസിക്കുന്നു*; എന്‍റെ നാമം ഇടവിടാതെ എല്ലായ്‌പ്പോഴും ദുഷിക്കപ്പെടുന്നു” എന്നും യഹോവ അരുളിച്ചെയ്യുന്നു. “അതുകൊണ്ട് എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ട് ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.”
 
സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും
രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്:
“നിന്‍റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന
സുവാർത്താദൂതന്‍റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!
നിന്‍റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ?
അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു;
യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ
അവർ അഭിമുഖമായി കാണും.
യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ;
യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്,
യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.
10 സകലജനതകളും കാൺകെ യഹോവ തന്‍റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു;
ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും.
 
11 വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ;
അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ;
യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ,
നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ.
12 നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല;
യഹോവ നിങ്ങൾക്ക് മുമ്പായി നടക്കും;
യിസ്രായേലിന്‍റെ ദൈവം നിങ്ങൾക്ക് പിൻപട ആയിരിക്കും.
ദാസന്‍റെ കഷ്ടതയും മഹത്ത്വവും
 
13 എന്‍റെ ദാസൻ കൃതാർത്ഥനാകും;
അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.
14 അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും
അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു
വിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,
15 അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും;
രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും;
അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും
ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
* 52:5 പരിഹസിക്കുന്നു സങ്കടത്തോടെ അലമുറയിടുന്നു 52:10 വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു നഗ്നമാക്കിയിരിക്കുന്നു എന്നും ആകാം. 52:15 കുതിച്ചുചാടുമാറാക്കും ചില വിവർത്തനത്തിൽ പരിഭ്രാന്തരാക്കും എന്നു കാണാം.