39
ജ്ഞാനത്തിനും ക്ഷമയ്ക്കും വേണ്ടിയുള്ള പ്രാർത്ഥന
യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.
നാവ് കൊണ്ടു പാപം ചെയ്യാതിരിക്കുവാൻ
ഞാൻ എന്‍റെ വഴികളെ സൂക്ഷിക്കുമെന്നും,
ദുഷ്ടൻ എന്‍റെ മുമ്പിൽ ഇരിക്കുമ്പോൾ
എന്‍റെ അധരം കടിഞ്ഞാണിട്ട് അടക്കിവക്കും എന്നും ഞാൻ പറഞ്ഞു.
ഞാൻ സംസാരിക്കാതെ ഊമനായിരുന്നു;
നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു;
എന്‍റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു.
എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു,
എന്‍റെ ധ്യാനത്തിൽ തീ കത്തി;
അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.
 
യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും,
എന്‍റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കേണമേ;
ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയട്ടെ.
ഇതാ, അവിടുന്ന് എന്‍റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു;
എന്‍റെ ആയുസ്സ് തിരുമുമ്പാകെ ഏതുമില്ല;
ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു.
സേലാ.
നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു;
അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു;
അവർ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.
 
“എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു?
എന്‍റെ പ്രത്യാശ അങ്ങയിൽ വച്ചിരിക്കുന്നു.
എന്‍റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ;
എന്നെ ഭോഷന് നിന്ദയാക്കി വെക്കരുതേ.
ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു;
അങ്ങല്ലോ അങ്ങനെ വരുത്തിയത്.
10 അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കേണമേ;
അങ്ങേയുടെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു.
 
11 “പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ
അവിടുന്ന് അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു;
ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു.
സേലാ.
 
12 “യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ.
എന്‍റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ;
ഞാൻ എന്‍റെ സകലപിതാക്കന്മാരെയും പോലെ
തിരുസന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
13 ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ്
ഉന്മേഷം പ്രാപിക്കേണ്ടതിന് അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റണമേ.“