38
പീഡിതന്‍റെ പ്രാർത്ഥന
ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീർത്തനം.
 
യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ.
ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.
അങ്ങേയുടെ അസ്ത്രങ്ങൾ എന്‍റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു;
അവിടുത്തെ കൈ എന്‍റെ മേൽ ഭാരമായിരിക്കുന്നു.
 
അങ്ങേയുടെ നീരസം മൂലം എന്‍റെ ദേഹത്തിന് സൗഖ്യമില്ല;
എന്‍റെ പാപംനിമിത്തം എന്‍റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
എന്‍റെ അകൃത്യങ്ങൾ എന്‍റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു;
ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.
എന്‍റെ ഭോഷത്തം ഹേതുവായി
എന്‍റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.
ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു;
ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.
എന്‍റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു;
എന്‍റെ ദേഹത്തിന് സൗഖ്യമില്ല.
ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു;
എന്‍റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.
 
കർത്താവേ, എന്‍റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു.
എന്‍റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല.
10 എന്‍റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു;
എന്‍റെ കണ്ണിന്‍റെ വെളിച്ചവും ഇല്ലാതെയായി.
11 എന്‍റെ സ്നേഹിതന്മാരും സഖാക്കളും എന്‍റെ ബാധ കണ്ടു അകന്ന് നില്ക്കുന്നു;
എന്‍റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
 
12 എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു;
എനിക്ക് അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു;
അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.
 
13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;
വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14 ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും
വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.
 
15 യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു;
എന്‍റെ ദൈവമായ കർത്താവേ, അവിടുന്ന് ഉത്തരം അരുളും.
16 “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്നു ഞാൻ പറഞ്ഞു;
എന്‍റെ കാൽ വഴുതുമ്പോൾ അവർ എന്‍റെ നേരെ വമ്പ് പറയുമല്ലോ.
 
17 ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു;
എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.
18 ഞാൻ എന്‍റെ അകൃത്യം ഏറ്റുപറയുന്നു;
എന്‍റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.
19 എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ,
എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.
20 ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി
നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.
 
21 യഹോവേ, എന്നെ കൈ വിടരുതേ;
എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.
22 എന്‍റെ രക്ഷയാകുന്ന കർത്താവേ,
എന്‍റെ സഹായത്തിനായി വേഗം വരേണമേ.