4
ദൈവത്തിലുള്ള ആശ്രയം
സംഗീതപ്രമാണിക്ക് വാദ്യ ഉപകരണങ്ങളോടെ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.
എന്‍റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ;
ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ അവിടുന്ന് എനിക്ക് വിശാലത തന്നു;
എന്നോട് കൃപ തോന്നി എന്‍റെ പ്രാർത്ഥന കേൾക്കേണമേ.
 
മനുഷ്യരേ, നിങ്ങൾ എത്രത്തോളം എന്‍റെ മാനത്തെ നിന്ദിച്ച്,
മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും?
സേലാ.
യഹോവ തന്‍റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ;
ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
 
കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ;
നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ.
സേലാ.
നീതിയാഗങ്ങൾ അർപ്പിക്കുവിൻ;
യഹോവയിൽ ആശ്രയം വയ്ക്കുവിൻ.
 
“നമുക്ക് ആര്‍ നന്മയായത് കാണിച്ചുതരും?” എന്നു പലരും പറയുന്നു;
യഹോവേ, അങ്ങേയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ.
ധാന്യാ‍ഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും
അധികം സന്തോഷം അവിടുന്ന് എന്‍റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;
അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.