5
മാർഗ്ഗനിർദേശത്തിനായുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്‍റെ ഒരു സങ്കീർത്തനം.
 
യഹോവേ, എന്‍റെ വാക്കുകൾ കേൾക്കേണമേ;
എന്‍റെ ധ്യാനം ശ്രദ്ധിക്കേണമേ;
എന്‍റെ രാജാവും എന്‍റെ ദൈവവുമേ,
എന്‍റെ കരച്ചിലിന്‍റെ ശബ്ദം കേൾക്കേണമേ;
അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.
യഹോവേ, രാവിലെ എന്‍റെ പ്രാർത്ഥന കേൾക്കേണമേ;
രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു*.
 
അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;
ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല.
അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല;
നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകയ്ക്കുന്നു.
വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും;
രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
 
ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നു
അങ്ങേയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും.
യഹോവേ, എന്‍റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ;
എന്‍റെ മുമ്പിലുള്ള അങ്ങേയുടെ വഴി കാണിച്ചുതരേണമേ.
 
അവരുടെ വായിൽ ഒട്ടും നേരില്ല;
അവരുടെ അന്തരംഗം നാശകൂപം തന്നെ;
അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു;
നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
10 ദൈവമേ അവരെ കുറ്റം വിധിക്കേണമേ;
അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;
അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ;
അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.
 
11 എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;
അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;
തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും;
12 യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും;
പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.
* 5:3 രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു രാവിലെ ഞാൻ യാഗം ഒരുക്കുന്നു