19
ഈജിപ്റ്റിനെതിരേയുള്ള പ്രവചനം
ഈജിപ്റ്റിനെതിരേയുള്ള പ്രവചനം:
ഇതാ, യഹോവ അതിവേഗമുള്ള ഒരു മേഘത്തെ വാഹനമാക്കി
ഈജിപ്റ്റിലേക്കു വരുന്നു.
ഈജിപ്റ്റിലെ വിഗ്രഹങ്ങൾ അവിടത്തെ സന്നിധിയിൽ വിറയ്ക്കുന്നു,
ഈജിപ്റ്റുകാരുടെ ഹൃദയം അവരുടെ ഉള്ളിൽ ഉരുകിപ്പോകുന്നു.
 
“ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാർക്കെതിരേ ഇളക്കിവിടും—
സഹോദരങ്ങൾ സഹോദരങ്ങൾക്കെതിരായും
അയൽവാസികൾ അയൽവാസികൾക്കെതിരായും
പട്ടണം പട്ടണത്തിനെതിരായും
രാജ്യം രാജ്യത്തിനെതിരായും പോരാടും.
അന്ന് ഈജിപ്റ്റുകാരുടെ ചൈതന്യം ക്ഷയിച്ചുപോകും,
അവരുടെ പദ്ധതികൾ ഞാൻ കുഴപ്പത്തിലാക്കും;
തന്മൂലം അവർ വിഗ്രഹങ്ങളെയും പ്രേതാത്മാക്കളെയും
വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ആശ്രയിക്കും.
ഞാൻ ഈജിപ്റ്റുനിവാസികളെ
ക്രൂരനായ ഒരു യജമാനന്റെ അധീനതയിൽ ഏൽപ്പിക്കും,
ഒരു ശക്തനായ രാജാവ് അവരുടെമേൽ വാഴും,”
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
സമുദ്രജലം വറ്റിപ്പോകും,
നദീതടം ഉണങ്ങിവരണ്ടുപോകും.
തോടുകളിൽനിന്ന് ദുർഗന്ധം വമിക്കും;
ഈജിപ്റ്റിലെ അരുവികൾ ശോഷിച്ചു ജലശൂന്യമാകും.
ഞാങ്ങണയും പുല്ലും ഉണങ്ങിപ്പോകും,
നൈൽ നദീമുഖത്തും
ഇരുവശങ്ങളിലുമുള്ള സസ്യജാലങ്ങളും ഉണങ്ങും.
അവിടങ്ങളിൽ വിത്തുവിതച്ച വയലേലകൾ
ഉണങ്ങിവരണ്ട് കാറ്റിൽപ്പറന്ന് ഇല്ലാതെയാകും.
മീൻപിടിത്തക്കാർ ഞരങ്ങുകയും വിലപിക്കുകയും ചെയ്യും,
നൈൽനദിയിൽ ചൂണ്ടലിടുന്ന എല്ലാവരുംതന്നെ;
വെള്ളത്തിൽ വലവീശുന്ന എല്ലാവരുടെയും
ആയുരാരോഗ്യം ക്രമേണ നഷ്ടപ്പെടും.
ചീകിയെടുത്ത ചണംകൊണ്ട് വേല ചെയ്യുന്നവരും
മൃദുലചണനൂൽ നെയ്യുന്നവരും നിരാശയിലാകും.
10 ഈജിപ്റ്റിന്റെ അടിസ്ഥാനങ്ങൾ* തകർന്നുപോകും,
ദിവസക്കൂലിക്കാർ മനസ്സുതകർന്നവരാകും.
 
11 സോവാനിലെ പ്രഭുക്കന്മാർ വെറും ഭോഷന്മാർ;
ഫറവോന്റെ ജ്ഞാനികളായ ഉപദേഷ്ടാക്കൾ ഭോഷത്തം നിറഞ്ഞ ഉപദേശം നൽകും.
“ഞാൻ ജ്ഞാനിയുടെ പുത്രൻ;
പുരാതന രാജാക്കന്മാരുടെ ശിഷ്യൻതന്നെ”
എന്നു ഫറവോനോട് നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?
 
12 നിങ്ങളുടെ ജ്ഞാനികളായ പുരുഷന്മാർ ഇപ്പോൾ എവിടെ?
സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ
എന്താണു ലക്ഷ്യമാക്കിയിട്ടുള്ളതെന്ന്,
അവർ മനസ്സിലാക്കി നിങ്ങളോടു പറയട്ടെ.
13 സോവാനിലെ പ്രഭുക്കന്മാർ ഭോഷത്തത്തോടെ പെരുമാറിയിരിക്കുന്നു,
നോഫിലെ പ്രഭുക്കന്മാർ വഞ്ചിതരായിരിക്കുന്നു;
അവളുടെ ഗോത്രങ്ങൾക്കു മൂലക്കല്ലായിരുന്നവർ
ഈജിപ്റ്റിനെ വഴിതെറ്റിച്ചിരിക്കുന്നു.
14 യഹോവ അവരിൽ
മൗഢ്യത്തിന്റെ ആത്മാവിനെ ചൊരിഞ്ഞിരിക്കുന്നു;
മദ്യപർ തങ്ങളുടെ ഛർദിയിൽ എന്നതുപോലെ,
ഈജിപ്റ്റ് തന്റെ എല്ലാ പ്രവൃത്തികളിലും കാലിടറിനടക്കുന്നു.
15 തലയോ വാലോ പനമ്പട്ടയോ ഞാങ്ങണയോ ഉപയോഗിച്ചു ചെയ്യേണ്ട
ഒരു വേലയും ഈജിപ്റ്റിൽ ഉണ്ടാകുകയില്ല.
16 അക്കാലത്ത് ഈജിപ്റ്റുകാർ അശക്തരായ സ്ത്രീകളെപ്പോലെയാകും. സൈന്യങ്ങളുടെ യഹോവ തന്റെ കരം അവരുടെനേരേ ഉയർത്തുമ്പോൾ അവർ ഭയന്നുവിറയ്ക്കും. 17 യെഹൂദാദേശം ഈജിപ്റ്റിന് ഒരു നടുക്കമായിത്തീരും. സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾനിമിത്തം യെഹൂദയെപ്പറ്റി കേൾക്കുന്ന എല്ലാവരും നടുങ്ങും.
18 ആ കാലത്ത് ഈജിപ്റ്റുദേശത്തിലെ അഞ്ചു പട്ടണങ്ങൾ കനാന്യരുടെ ഭാഷ സംസാരിക്കുകയും സൈന്യങ്ങളുടെ യഹോവയോട് ശപഥംചെയ്യുകയും ചെയ്യും. ആ പട്ടണങ്ങളിൽ ഒന്നിന് സൂര്യനഗരം എന്നു പേരാകും.
19 അന്ന് ഈജിപ്റ്റിന്റെ മധ്യത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിരിനടുത്ത് ഒരു സ്മാരകവും ഉണ്ടാകും. 20 അത് ഈജിപ്റ്റുദേശത്ത്, സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു ചിഹ്നവും സാക്ഷ്യവും ആയിത്തീരും. അവരെ പീഡിപ്പിക്കുന്നവർ നിമിത്തം അവർ യഹോവയോടു നിലവിളിക്കുമ്പോൾ, അവിടന്ന് അവർക്കുവേണ്ടി പോരാടുന്നതിന് ഒരു രക്ഷകനെ, വിമോചകനെ അയയ്ക്കും; അദ്ദേഹം അവരെ വിടുവിക്കും. 21 അങ്ങനെ യഹോവ ഈജിപ്റ്റിനു സ്വയം വെളിപ്പെടുത്തും. ഈജിപ്റ്റുകാർ അന്ന് യഹോവയെ അംഗീകരിക്കും. അവർ യാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ച് അവിടത്തെ ആരാധിക്കും. അവർ യഹോവയ്ക്ക് നേർച്ചനേരുകയും അതു നിറവേറ്റുകയും ചെയ്യും. 22 യഹോവ ഈജിപ്റ്റിനെ ഒരു മഹാമാരിയാൽ ശിക്ഷിക്കും; അവിടന്ന് അവരെ അടിക്കുകയും സൗഖ്യമാക്കുകയും ചെയ്യും. അങ്ങനെ അവർ യഹോവയിലേക്കു തിരിയും. അവിടന്ന് അവരുടെ യാചന ശ്രദ്ധിക്കുകയും അവരെ സൗഖ്യമാക്കുകയും ചെയ്യും.
23 ആ കാലത്ത് ഈജിപ്റ്റിൽനിന്ന് അശ്ശൂരിലേക്ക് ഒരു രാജവീഥിയുണ്ടാകും. അശ്ശൂര്യർ ഈജിപ്റ്റിലേക്കും ഈജിപ്റ്റുകാർ അശ്ശൂരിലേക്കും പോകും. ഈജിപ്റ്റുകാർ, അശ്ശൂര്യർ ഇവർ ഇരുവരും ഒത്തുചേർന്ന് ആരാധിക്കും. 24 അന്നാളിൽ മൂന്നാമനായ ഇസ്രായേൽ, ഭൂമിയുടെ മധ്യേ ഈജിപ്റ്റിനും അശ്ശൂരിനും ഒരു അനുഗ്രഹമായിരിക്കും. 25 “എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതർ,” എന്ന് അരുളിച്ചെയ്തുകൊണ്ട് സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിക്കും.
* 19:10 പരുത്തികൃഷിയും അനുമ്പന്ധ വ്യവസായങ്ങളും ഈജിപ്റ്റിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായിരുന്നു. 19:18 മൂ.ഭാ. ഈർ-ഹഹേരെസ്, വിനാശത്തിന്റെ പട്ടണം എന്നർഥം.