20
ഈജിപ്റ്റിനും കൂശിനും എതിരേയുള്ള പ്രവചനം
അശ്ശൂർരാജാവായ സർഗോൻ തന്റെ സർവസൈന്യാധിപനെ* അയച്ച്, അശ്ദോദിനെ ആക്രമിച്ച് പിടിച്ചടക്കിയ വർഷം, ആമോസിന്റെ മകനായ യെശയ്യാവിനോട് യഹോവ അരുളിച്ചെയ്തു: “നീ പോയി നിന്റെ അരയിൽനിന്ന് ചാക്കുശീലയും കാലിൽനിന്ന് ചെരിപ്പും അഴിച്ചുനീക്കുക.” അദ്ദേഹം അപ്രകാരംതന്നെ ചെയ്തു, നഗ്നനായും നഗ്നപാദനായും ചുറ്റിനടന്നു.
അപ്പോൾ യഹോവ അരുളിച്ചെയ്തു: “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും ഒരു ചിഹ്നമായി നഗ്നനായും നഗ്നപാദനായും മൂന്നുവർഷം നടന്നതുപോലെ, അശ്ശൂർരാജാവ് ഈജിപ്റ്റിലെ ബന്ധിതരെയും കൂശിയിലെ പ്രവാസികളെയും ഈജിപ്റ്റിന്റെ ലജ്ജയ്ക്കായി യുവാക്കളെയും വൃദ്ധരെയും വസ്ത്രമുരിഞ്ഞവരായും നഗ്നപാദരായും നിതംബം മറയ്ക്കാത്തവരായും പിടിച്ചുകൊണ്ടുപോകും. അപ്പോൾ കൂശിനെ ആശ്രയിച്ചിരുന്നവരും ഈജിപ്റ്റിൽ പ്രശംസിച്ചിരുന്നവരും വിഷണ്ണരും ലജ്ജിതരുമായിത്തീരും. ആ ദിവസത്തിൽ, ‘ഇതാ, ഞങ്ങൾ ആശ്രയിച്ചിരുന്നവർക്ക്, അശ്ശൂർരാജാവിൽനിന്നുള്ള വിമോചനത്തിന്, സഹായംതേടി ഞങ്ങൾ ഓടിച്ചെന്നിരുന്നവർക്ക് എന്തു ഭവിച്ചിരിക്കുന്നു! ഇനി ഞങ്ങൾ എങ്ങനെ രക്ഷപ്പെടും,’ എന്ന് ഈ തീരദേശവാസികൾ പറയും.”
* 20:1 മൂ.ഭാ. തർത്താൻ